
ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി.ഡി സതീശന്‍. കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേര് നല്‍കി കേരളത്തിൻ്റെ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനങ്ങളുടെ ബാക്കിപത്രമാണ് ഈ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തെ ഞെട്ടിക്കുന്ന ദൗര്‍ഭാഗ്യകരമായ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാനായി ശത്രുക്കളാണെങ്കിലും പരസ്പരം പാലൂട്ടി വളര്‍ത്തുന്ന രണ്ട് ശത്രുക്കള്‍ തമ്മിലുള്ള കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

രമ്യാ ഹരിദാസ് എം.പിക്ക് ഭീഷണികളുണ്ടായിട്ട് പോലും പോലീസ് പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ പല സ്ഥലങ്ങളിലും എസ്ഡി.പി.ഐയുമായും ബി.ജെ.പിയുമായും സി.പി.എം കൂട്ടുചേര്‍ന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരും പോലീസും വര്‍ഗീയ ശക്തികള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
