
പുത്തൂര്‍ / കാസർകോട്: പുത്തൂര്‍ പടുവന്നൂര്‍ വില്ലേജില്‍ ഫാംഹൗസില്‍ അതിക്രമിച്ചു കടന്ന കവര്‍ച്ചാസംഘം കാസര്‍കോട് സ്വദേശിനിയെയും മകനെയും കെട്ടിയിട്ട ശേഷം 150 ഗ്രാം സ്വര്‍ണവും 40,000 രൂപയും കൊള്ളയടിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ഗുരുപ്രസാദ് റായി കുടക് പാടിയുടെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറിയ എട്ടോളം വരുന്ന കവര്‍ച്ച സംഘമാണ് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ ഫാംഹൗസിൻ്റെ പിന്‍വാതില്‍ വഴിയാണ് സംഘം അകത്ത് കയറിയത്. ഗുരുപ്രസാദ് റായിക്കും മാതാവ് കസ്തൂരി റായിക്കും നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഘം ഇരുവരെയും കെട്ടിയിട്ടു. പിന്നീട് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അവിവാഹിതനായ ഗുരുപ്രസാദ് പടുവന്നൂരിലെ വീട്ടില്‍ തനിച്ചാണ് താമസം. കാസര്‍കോട് നാരമ്പാടിയില്‍ താമസിക്കുന്ന കസ്തൂരി റായി ബുധനാഴ്‌ചയാണ് പടുവന്നൂരില്‍ മകന്‍ താമസിക്കുന്ന വീട്ടിലെത്തിയത്.

കസ്തൂരി റായിയും മകനും ഫാംഹൗസില്‍ രാത്രി ഭക്ഷണം കഴിച്ച ശേഷം അവിടെ തന്നെ ഉറങ്ങുകയായിരുന്നു. കവര്‍ച്ചാസംഘം തുളു, കന്നഡ ഭാഷകളില്‍ സംഭാഷണം നടത്തിയിരുന്നതായാണ് വിവരം. സംഘം ഗുരുപ്രസാദ് റായിയുടെ മൊബൈല്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. ബൈക്കിൻ്റെ താക്കോലും എറിഞ്ഞു. സംഘാംഗങ്ങളില്‍ ചിലര്‍ ഹാന്‍ഡ് ഗ്ലൗസുകളുള്ള മങ്കി ക്യാമ്പ് ധരിച്ചിരുന്നുവെന്നും മറ്റുചിലര്‍ മുഖം പൂര്‍ണ്ണമായും മറച്ചിരുന്നുവെന്നും ഗുരുപ്രസാദ് റായ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പലതരം അലമാരകള്‍ പരിശോധിച്ച സംഘം സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച അലമാരയുടെ പൂട്ട് പൊളിക്കാന്‍ 90 മിനിറ്റിലധികം സമയമെടുത്തു. പുലര്‍ച്ചെ നാലരയോടെയാണ് ഇവര്‍ മോഷണം പൂര്‍ത്തിയാക്കി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഗുരുപ്രസാദ് റായി കാസര്‍കോട് സ്ഥിരതാമസക്കാരനായ ഒരാളെ ജോലിക്കെടുത്തിരുന്നു. ഇയാള്‍ മൂന്ന് ദിവസം മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു.
വെസ്റ്റേണ്‍ സോണ്‍ ഐ.ജി.പി ഡോ. ചന്ദ്രഗുപ്‌ത, എസ്.പി സി.ബി ഋഷ്യന്ത് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പുത്തൂര്‍ ഡി.വൈ.എസ്.പി ഗണ.പി കുമാര്‍, റൂറല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രവി ബി.എസ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള, ഫോറന്‍സിക് വിദഗ്‌ധർ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.
