
കയ്പമംഗലം( തൃശൂർ): വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയില്‍. കയ്പമംഗലം തായ്‌നഗര്‍ സ്വദേശി അബ്ദുള്‍ സലാം, ചേറ്റുവ സ്വദേശി അഷ്‌റഫ്, വാടാനപ്പള്ളി സ്വദേശി റഫീക്ക് എന്നിവരാണ് പിടിയിലായത്. 65 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്. നടി ഷംന കാസിമിൻ്റെ കയ്യില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസിലെയും പ്രതികളാണ് ഇവര്‍.
പ്രവാസിമാരുടെ ഭാര്യമാരെ ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ആദ്യം സ്ത്രീകള്‍ക്ക് മിസ്ഡ് കോള്‍ അടിക്കും. തിരിച്ചുവിളിക്കുന്നവരാണ് കെണിയില്‍പ്പെടുക. വീട്ടമ്മമാരോട് ഡോക്ടര്‍, എന്‍ജിനീയര്‍ എന്നൊക്കെ പറഞ്ഞ് വളരെ മാന്യമായിട്ടാണ് പെരുമാറുക. പിന്നീട് അത് സൗഹൃദമായി മാറും.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം പതിയെ പണവും സ്വര്‍ണാഭരണങ്ങളും കടം ചോദിച്ച് അവ കൈക്കലാക്കും. സ്ത്രീകൾക്ക് തങ്ങളിലുള്ള വിശ്വാസം കൂട്ടാനായി ‘ഡ്യൂപ്ലിക്കേറ്റ്’ അച്ഛന്‍, ബാപ്പ, അപ്പൂപ്പന്‍ സഹോദര കഥാപാത്രങ്ങളെയെല്ലാം ഇവര്‍ പരിചയപ്പെടുത്തുകയും ചെയ്യും. ഫോട്ടോ അയച്ച് കൊടുക്കാന്‍ ചിലർ ആവശ്യപ്പെട്ടാല്‍ ആരുടെയെങ്കിലും സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ അയച്ചുകൊടുക്കും. സ്ത്രീകൾക്ക് സംശയം തോന്നാത്തവിധമാണ് ഇവരുടെ ഇടപെടൽ. പണവും സ്വര്‍ണവും കിട്ടിയാലുടൻ ഇവർ സ്ഥലംവിടുന്നതാണ് രീതി. സ്ഥലം വിട്ടില്ലങ്കിലും അവരിൽ നിന്നും അകലം പാലിക്കും.

കടംനല്‍കിയ പണവും സ്വര്‍ണവും തിരിച്ചു ചോദിച്ചാല്‍ മൊബൈല്‍ ഓഫ് ചെയ്തു വെക്കുകയാണ് ചെയ്യുന്നത്. മറ്റൊരു നമ്പറിൽ മറ്റൊരിടത്ത് ഇവരുടെ തട്ടിപ്പ് തുടരും. കൈക്കലാക്കിയ സ്വർണ്ണം വിവിധ ഇടങ്ങളില്‍ പണയംവെച്ചും, വിറ്റും ഇവർ പണമാക്കി മറ്റും. ഇവ സംഘം വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഇത് ഇവരുടെ സ്തരം പരിപാടിയാണ്. ഇത്തരത്തിലുള്ള സംഘം ഇനിയും നമുക്കിടയിലുണ്ടാകാം. സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇവരുടെ കെണിയിൽ പെട്ടത് നിരവധിപേരാണ്. എന്നാൽ പരാതി നൽകിയത് വിരലിലെണ്ണാവുന്നവരും. പലരും നാണക്കേട് മൂലം പുറത്തുപറയുന്നില്ല. അതിനാൽ തന്നെ ഇത്തരം സംഘങ്ങൾ പിടിയിലാകുന്നതും വിരളമാണ്.
