
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് തുടക്കമായപ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ ആളില്ലാത്തത് വലിയ ചര്‍ച്ചയായി മാറി. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒഴിഞ്ഞ ഗാലറിയാണ് ഉദ്ഘാടന മത്സരമായ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടത്തിനുണ്ടായത്. ഇതോടെയാണ് ചര്‍ച്ചകള്‍ക്കും തുടക്കമായത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ സെവാഗ്.
സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലോകകപ്പ് ആസ്വദിക്കാനുള്ള അവസരം ഒരുക്കണമെന്ന് സെവാഗ് പറയുന്നു.

യുവാക്കള്‍ക്കിടയില്‍ ഏകദിന ക്രിക്കറ്റിന്റെ പ്രചാരണം ഇത്തരത്തിലൂടെയൊക്കെ നടത്തണമെന്നും സെവാഗ് പറയുന്നു. എക്‌സില്‍ ഇട്ട കുറിപ്പിലാണ് താരം നിലപാട് വ്യക്തമാക്കി.
‘ഓഫീസ് സമയം കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ കളി കാണാന്‍ എത്തിയേക്കാം. ഭാരതം കളിക്കാത്ത മത്സരങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കണം. 50 ഓവര്‍ ക്രിക്കറ്റിനോടുള്ള താത്പര്യം മങ്ങുകയാണ്.
അങ്ങനെയുള്ളപ്പോള്‍ യുവാക്കള്‍ക്ക് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം നേരില്‍ കണ്ട് അനുഭവിക്കാനുള്ള അവസരം ഒരുക്കുക. അപ്പോള്‍ താരങ്ങള്‍ക്ക് ഒരു മുഴുവന്‍ സ്‌റ്റേഡിയത്തില്‍ കളിക്കുന്നതിൻ്റെ പ്രതീതി ലഭിക്കാനും അതു സഹായിക്കും’- സെവാഗ് കുറിച്ചു.
