സ്‌കൂൾ പഠനം നിർത്തി; മുഴുവന്‍ സമയവും വീഡിയോ കോളില്‍, വ്‌ളോഗറുമായി കഞ്ചാവ് വലിക്കുന്ന പെണ്‍കുട്ടിയുടെ ചര്‍ച്ച, വേദനയോടെ അമ്മ പറയുന്നത് ഇങ്ങനെ

You are currently viewing സ്‌കൂൾ പഠനം നിർത്തി; മുഴുവന്‍ സമയവും വീഡിയോ കോളില്‍, വ്‌ളോഗറുമായി കഞ്ചാവ് വലിക്കുന്ന പെണ്‍കുട്ടിയുടെ ചര്‍ച്ച, വേദനയോടെ അമ്മ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്ത യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റിലായത്. ബീച്ച്‌ റോഡ് പുത്തന്‍ പുരയ്‌ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനോടൊപ്പം ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിച്ച പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഒമ്പതാം ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടി സ്‌കൂളില്‍ പോവുകയോ ഓണ്‍ലൈന്‍ ക്ലാസിലിരിക്കുകയോ ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ വേദനയോടെ പറയുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടി വഴിതെറ്റി പോയതിൻ്റെ കാരണങ്ങള്‍ നിരത്തുകയാണ് അവളുടെ അമ്മ.

‘ഇത് വീടെന്ന് പറയാന്‍ പറ്റില്ല സാറേ. ചെളിമണ്ണിലാണ് ഞങ്ങള്‍ കിടക്കുന്നത്. ഒന്‍പത് വര്‍ഷമായി മേഞ്ഞിട്ടില്ലാത്ത ഓലവീടാണ്. പ്ലാസ്റ്റിക് ഷീറ്റും തുണിയും ഇട്ട് ഇങ്ങനെ പോകുന്നു. ഈ പഞ്ചായത്തില്‍ ഇങ്ങനെ വേറെ ഒരു വീടുണ്ടാവില്ല. അകത്ത് എപ്പോഴും വെള്ളം കാണും. അകത്ത് കാലുകയറ്റി വയ്‌ക്കാന്‍ ഒരു ഉണങ്ങിയ സ്ഥലം വേണമെങ്കില്‍ കട്ടളയില്‍ കയറ്റി വയ്‌ക്കണം. അവള്‍ക്ക് ഇപ്പോള്‍ 17 വയസ്സാണ്. ഒമ്പതാം ക്ലാസ് കഴിഞ്ഞ് മോള് സ്‌കൂളിലൊന്നും പോയിട്ടില്ല. ആ സമയത്തെ ഓണ്‍ലൈന്‍ ക്ലാസിലും കയറിയിട്ടില്ല. കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടക്കുക, അവള്‍ പറയുന്ന പോലെ ‘ബോങ്കടിക്കുക’ ഇതൊക്കെയാണ് പ്രധാനം’ അമ്മ വേദനയോടെ പറയുന്നു.

‘അച്ഛന്‍ ആര്‍മിയിലാണെന്ന് അവള്‍ പറയുന്നതു പച്ച നുണയാണ്. അമ്മ ബാങ്ക് ജോലിക്കാരിയാണ് എന്നാണ് കൂട്ടുകാരോട് പറയാറുള്ളത്. പഞ്ചായത്തിൻ്റെ ഹരിത കര്‍മ സേനയ്‌ക്കൊപ്പം ജോലിക്കു പോകുന്നുണ്ട് ഇപ്പോള്‍. കൂലിപ്പണിക്കാരനായ അച്ഛന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ അവളുടെ ചെറുപ്രായം മുതല്‍ എന്നും വീട്ടില്‍ വഴക്കാണ്. ജോലിക്കും പോകുന്നില്ല. അതു കണ്ടുവളര്‍ന്ന അവള്‍ ഇങ്ങനെയായി പോയതാണ്’ -അമ്മ പറയുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ പശ്ചാത്തലം അന്വേഷിച്ചവരോട് ആയിരുന്നു അമ്മയുടെ തുറന്നുപറച്ചില്‍.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തിൽ വ്ലോ​ഗർ പുത്തൻപുരയ്‌ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇത് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിന്റെ നടപടി.

പെൺകുട്ടി കഞ്ചാവ് ഉപയോഗിക്കുന്നതിനെ ഇയാൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്. ഇയാളും പെൺകുട്ടിയും തമ്മിൽ ലൈവിലായിരുന്നു സംഭാഷണം.

പ്ലസ് ടു കഴിഞ്ഞിരിക്കുകയാണെന്നും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പെൺകുട്ടി പറയുന്നു. കഞ്ചാവ് വലിക്കുന്നതിനെ പൊകയടി എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. നീ പൊകയടി ഉണ്ടോ എന്ന് വ്‌ലോഗർ ചോദിക്കുമ്പോൾ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.

അത് പൊളിച്ചുവെന്നും ഗോ ഗ്രീൻ എന്നും പറയുന്ന വ്ലോഗർ, അത് പച്ചക്കറിയാണെന്നും പറയുന്നുണ്ട്. താൻ 24 മണിക്കൂറും അടിയാണെന്നും നാട്ടിൽ വന്നിട്ട് അടിക്കാമെന്നും ഇയാൾ ഉറപ്പുനൽകുന്നു.സാധനം ഒന്നും കിട്ടാനില്ലെന്ന് പെൺകുട്ടി പരിഭവം പറയുമ്പോൾ ഫോർട്ട് കൊച്ചി വരെ കയറാൻ പറ്റോ, അല്ലെങ്കിൽ കോതമംഗലം വരെ പോകാൻ പറ്റോ എന്നാണ് ഇയാൾ ചോദിക്കുന്നത്. തുടർന്ന് സുഹൃത്തിനോടൊപ്പം പോയപ്പോൾ കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് പിടികൂടിയെന്നും വീട്ടുകാർ ഇറക്കിക്കൊണ്ട് വന്നുവെന്നും പെൺകുട്ടി പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുമായി കഞ്ചാവ് വലിക്കുന്ന വിവരങ്ങൾ ചർച്ച ചെയ്യുന്ന വീഡിയോ വൈറലായതോടെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. വീട് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്ന് നെവിൻ ഫ്രാൻസിസിന്റെ ദേഹപരിശോധന നടത്തിയപ്പോൾ അടിവസ്ത്രത്തിൽ നിന്നും 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

0Shares