
അയോധ്യയിലെ പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ. പ്രാണ പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായാണ് ഗർഭഗൃഹ ശുദ്ധി വരുത്തൽ. സരയു ജലത്തിനാലാണ് ഗർഭഗൃഹം ശുദ്ധി വരുത്തുന്നത്. ക്ഷേത്രത്തിൻ്റെ വാസ്‌തു ശാന്തി ചടങ്ങുകളും ശനിയാഴ്‌ച നടക്കും. തിങ്കളാഴ്‌ച നടക്കുന്ന പ്രാണപ്രതിഷ്‌ഠ ചടങ്ങിന് മുന്നോടിയായി ബാലരാമ വിഗ്രഹത്തിൻ്റെ ആദ്യചിത്രം പുറത്തുവിട്ടിരുന്നു.
മൈസൂരിലെ പ്രമുഖശിൽപി അരുൺ യോഗിരാജ് കൃഷ്‌ണശിലയിൽ കൊത്തിയെടുത്ത ബാലരാമ വിഗ്രഹത്തിന് 51 ഇഞ്ചാണ് ഉയരം. സ്വർണവില്ലും അമ്പും കൈയിലേന്തി നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം തയ്യാറാക്കിയിരിക്കുന്നത്. ശ്രീരാമന് അഞ്ചു വയസ്സുള്ളപ്പോഴുള്ള രൂപത്തിലാണ് ബാലരാമ വിഗ്രഹം തീർത്തതെന്ന് രാമ ജന്മഭൂമിതീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
പ്രാണപ്രതിഷ്‌ഠ ചടങ്ങിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണങ്ങളിലൊന്ന് അയോദ്ധ്യയിലെത്തി. പുസ്‌തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിൽ എത്തിച്ചത്. 1.65 ലക്ഷം രൂപയാണ് രാമായണത്തിൻ്റെ വില. ദേശീയ മാധ്യമമായ എ.എൻ.ഐ ആണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

പുസ്‌തകത്തിൻ്റെ സവിശേഷതകൾ ഏറെ ആയതിനാൽ തന്നെ പുസ്‌തകം 400 വർഷം കേടൊന്നും കൂടാതെയിരിക്കും. പുസ്‌തകം കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കാനാണ് ബുക്ക് കേസ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ രാമായണം സുരക്ഷിതമാണ്. നാല് തലമുറക്ക് ഈ രാമായണം വായിക്കാൻ സാധിക്കുമെന്നും മനോജ് വ്യക്തമാക്കി.
രാമക്ഷേത്രത്തിൻ്റെ മാതൃക ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന രാമായണം ആണിതെന്ന് മനോജ് സതി വ്യക്തമാക്കി. അമേരിക്കൻ വാൽനട്ട് തടി ഉപയോഗിച്ചാണ് പുസ്‌തകം ഉണ്ടാക്കിയിരിക്കുന്നത്. പുസ്‌തകത്തിൽ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന മഷി ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്‌തതാണ്.
ഫ്രാൻസിൽ നിർമ്മിച്ച പേപ്പറിലാണ് രാമായണം എഴുതിയിരിക്കുന്നത്. മൂന്ന് നിലകളുള്ള നിർമ്മിതിക്കുള്ളിലാണ് പുസ്‌തകമുള്ളത്. ആസിഡ് ഉപയോഗിക്കാത്ത പേറ്റണ്ട് പേപ്പറുകളാണിത്. ഇവ മാർക്കറ്റിൽ ലഭ്യമല്ലെന്നും മനോജ് സതി വ്യക്തമാക്കുന്നു.
