
കണ്ണൂര്‍: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്റർ ഒട്ടിച്ച് കവര്‍ച്ച നടന്നതിൽ അന്വേഷണം തുടങ്ങി. ചുടല- പാച്ചേനി റോഡിലെ ഡോ. ഷക്കീറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മുഖംമൂടി രധരിച്ചെത്തിയ സംഘം ഒമ്പത് പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടുടമ ഷക്കീറും ഭാര്യയും രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തേക്ക് പോയതിന് പിന്നാലെയാണ് മോഷണം.
ഷക്കീറിൻ്റെ 65 വയസ്സ് പ്രായമുള്ള ബന്ധുവും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ജനല്‍ക്കമ്പി മുറിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. മുഖംമൂടി ധരിച്ച നാലുപേരാണ് ഉണ്ടായിരുന്നതെന്ന് വീട്ടിലുണ്ടായിരുന്നവര്‍ പറയുന്നു.

വയോധികയെ കെട്ടിയിടുകയും വായില്‍ പ്ലാസ്റ്റർ ഒട്ടിക്കുകയും ചെയ്‌തതിന് ശേഷമാണ് മോഷണം നടത്തിയത്. കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചു.
വീട്ടിലുണ്ടായിരുന്ന മൂന്ന് സി.സി.ടി.വികളില്‍ രണ്ടെണ്ണം മോഷ്ടാക്കള്‍ തിരിച്ചു വയ്ക്കുകയും ഒന്ന് തുണി ഉപയോഗിച്ച് മറയ്ക്കുകയും ചെയ്‌തു. അതിന് ശേഷമാണ് വീട്ടിനകത്തേക്ക് പ്രവേശിച്ചത്. പ്രദേശത്ത് ഈയിടെയായി മോഷണം വ്യാപകമാണെന്ന് നാട്ടുകാര്‍ അറിയിച്ചു. വീട് കൊള്ളയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
