
തിരുവനന്തപുരം: സ്‌കൂളുകളിലേതിന് സമാനമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. സര്‍ക്കാര്‍ ആർട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റീന്‍ വഴി സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയേക്കും. ഇതിന് മുന്നോടിയായി കാന്റീന്‍ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറി.
അര്‍ഹരായ വിദ്യാര്‍ത്ഥികളെ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാണ് നീക്കം. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നല്‍കി ഉച്ചഭക്ഷണം കഴിക്കാം.

(പ്രതീകാത്മക ചിത്രം)
സൗജന്യ ഭക്ഷണവും സബ്‌സിഡിയും നല്‍കുന്നതിനായി ഒരു കോളേജിന് മാസം അഞ്ച് ലക്ഷം രൂപവരെ പരമാവധി അനുവദിക്കും.
കാമ്പസില്‍ കൃഷി നടത്തുന്നതിനും കൃഷിപ്പണിയിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 100 രൂപ വീതം പ്രതിഫലം നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ വക കോളേജുകള്‍ക്ക് പതിനായിരം രൂപ വീതം അനുവദിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ ലക്ഷക്കണക്കിന് പാവപ്പെട്ട കോളേജ് വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകും.
