
കാസർകോട്: ഹോസ്ദുർഗ് മണ്ഡലം മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ എം നാരായണൻ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1991 – 2001 കാലയളവിൽ രണ്ട് തവണ ഹോസ്ദുർഗ് മണ്ഡലം എം എൽ എ ആയിരുന്നു. തപാൽ വകുപ്പ് ജീവനക്കാരനായിരിക്കെ ജോലി രാജി വെച്ചാണ് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചത്. 2014 മുതൽ 2019 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
എം നാരായണൻ്റെ നിര്യാണത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. ദീർഘകാലത്തെ സൗഹൃദവും ഹൃദയബന്ധവും ഉണ്ടായിരുന്ന വ്യക്തിയാണ് ഹോസ്ദുർഗ മുൻ എം.എൽ.എ എം നാരായണനെന്നും അദ്ദേഹത്തിൻ്റെ ദേഹവിയോഗം തീരാനഷ്ടമാണെന്നും മന്ത്രി പറഞ്ഞു. കാസറഗോഡ് എം.പിയായിരുന്ന കാലം മുതൽ എം നാരായണനുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ജനകീയനായ ഒരു ജന പ്രതിനിധി എന്ന നിലയിൽ തൻ്റെ പദവിയോട് നീതി പുലർത്തിയ അദ്ദേഹത്തിൻ്റെ വിയോഗം തീർത്താൽ തീരാത്ത നഷ്ടമാണ്. ദുഃഖാർത്തരായ കുടുംബാംഗങ്ങളോടും നാട്ടുകാരോടും അദ്ദേഹം അഗാധമായ അനുശോചനം അറിയിച്ചു.
സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി.കെ.എം.യു ജില്ലാ പ്രസിഡൻ്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവ് കൂടിയായിരുന്നു എം നാരായണൻ.
