
മംഗളൂരു: കര്‍ണ്ണാടക ട്രാൻസ്‌പോര്‍ട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മംഗളൂരു കുംത- സിര്‍സി ഹൈവേയില്‍ ബന്തലിന് സമീപം ശനിയാഴ്‌ച വൈകിട്ടാണ് അപകടമുണ്ടായത്.
കിന്നികംബ്ലയിലെ പി.രാമകൃഷ്‌ണ റാവു (69), ഭാര്യ വിദ്യാലക്ഷ്‌മി റാവു (64), രാമകൃഷ്‌ണയുടെ ഇളയ സഹോദരൻ്റെ ഭാര്യ പുഷ്‌പ.എം റാവു (57), ഇവരുടെ മകന്‍ സുഹാസ് (30), രാമകൃഷ്ണൻ്റെ ഭാര്യാ സഹോദരന്‍ അരവിന്ദാക്ഷ (27) എന്നിവരാണ് മരിച്ചത്.

ഗണേഷ് റാവു- സരസ്വതി ദമ്പതികളുടെ രണ്ടാമത്തെ മകന്‍ സുമന്തിൻ്റെ വിവാഹം ആറിന് ചെന്നൈയില്‍ നടന്നിരുന്നു. 10ന് വീട്ടില്‍ പൂജയും മറ്റ് ചടങ്ങുകളും നിശ്ചയിച്ചിരുന്നതിനാല്‍ എല്ലാ ബന്ധുക്കളും രാമകൃഷ്ണൻ്റെ വീട്ടില്‍ ഒത്തുകൂടി.
ഇതിനിടയില്‍ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ സിര്‍സിയില്‍ ഒരു ബന്ധുവിൻ്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ് അപകടം നടന്നത്. അപകടത്തിൽ കുടുംബാഗങ്ങളുടെ ദാരുണ മരണം നാടിനെ ദുഖത്തിലാഴ്ത്തി.
