
ജര്‍മന്‍ ടീമിന് 10,000 സ്വിസ് ഫ്രാങ്ക് (ഏകദേശം എട്ടര ലക്ഷത്തോളം രൂപ) പിഴയിട്ട് ഫിഫ. സ്‌പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിന് കളിക്കാരനെ അയക്കാത്തതിനാണ് ഫിഫയുടെ ശിക്ഷ നടപടി. പരിശീലകനൊപ്പം ഒരു കളിക്കാരനും വാര്‍ത്ത സമ്മേളനത്തില്‍ എത്തണമെന്നാണ് ചട്ടം.
എന്നാല്‍, പരിശീലകന്‍ ഹാന്‍സി ഫ്ലിക്ക് തനിച്ചാണ് എത്തിയത്. സ്‌പെയിനിനെതിരായ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് കളിക്കാരനെ കൊണ്ടുവരാത്തതെന്നായിരുന്നു വിശദീകരണം.നേരത്തെ ജപ്പാനെതിരായ മത്സരത്തിനിറങ്ങും മുമ്ബുള്ള ഫോട്ടോ സെഷനില്‍ വായ് മൂടി ജര്‍മന്‍ താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

എല്‍.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിൻ്റെ നിലപാടില്‍ പ്രതിഷേധിച്ച് ‘വണ്‍ ലവ്’ എന്ന് രേഖപ്പെടുത്തിയ ആംബാന്‍ഡ് ധരിച്ച് ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത് വിലക്കിയ ഫിഫ നടപടിയിലുള്ള പ്രതിഷേധമായിരുന്നു ഇത്. മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ജര്‍മന്‍ മന്ത്രി നാന്‍സി ഫേയ്സര്‍ മഴവില്‍ ആംബാന്‍ഡ് ധരിച്ചാണ് സ്റ്റേഡിയത്തിലിരുന്നത്.
