
നെല്ലിക്കട്ട (കാസറഗോഡ്): ബസും കാറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിറങ്ങലിച്ച് നെല്ലിക്കട്ട, പൈക്ക പ്രദേശം. കർണാടക ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് ശനിയാഴ്ച്ച രാവിലെ നെല്ലിക്കട്ടയിൽ ദാരുണ അപകടം സംഭവിച്ചത്. അപകടത്തിൽ പൈക്ക സ്വദേശിയും നെല്ലിക്കട്ടയിൽ സ്ഥിരതാമസക്കാരനുമായ ഷംസു എന്ന ഷംസുദ്ദീൻ മരണപെട്ടു. 62 വയസ്സായിരുന്നു പ്രായം. ഗുരുതരമായി പരിക്കേറ്റ 22കാരനായ മകൻ സൽമാൻ ഹാരിസ് ആശുപത്രിയിൽ ചികിത്സയിലാണ്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം. മകൻ സൽമാൻ ഓടിച്ച കാറും കാസറഗോഡ് നിന്നും കർണ്ണാടകയിലെ പുത്തുരിലേക്ക് പോവുകയായിരുന്നു ബസുമാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശം ഭാഗികമായും കാറിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നു.

തകർന്ന കാറിനകത്ത് അകപെട്ട ഇരുവരെയും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്ത് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. അപകട വാർത്ത നാട്ടുകാരെ ഏറെ ദുഃഖത്തിലാഴ്ത്തി. സുന്നി പ്രസ്ഥാനവുമായി അടുത്ത് ഇടപഴകി പ്രവർത്തിക്കുന്ന മുൻ പ്രവാസി കൂടിയായ ഷംസുദ്ദീൻ ഏവർക്കും സുപരിചിതമായ മുഖമാണ്. നെല്ലിക്കട്ട ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി അംഗം കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ വേർപാട് നാടിനും നാടുകാർക്കും നികത്താനാവാത്ത നഷ്ടമാണ്. മകൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താനുള്ള പ്രാർത്ഥനയിലാണ് കുടുംബവും നാടും നാട്ടുകാരും.
