
ന്യൂഡൽഹി: ടയർ കമ്പനികള്‍ റബർ വില നിശ്ചയിക്കുന്നതിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് കർഷകർ. അഖിലേന്ത്യ കിസ്സാൻ സഭയും, കേരള കർഷക സംഘവുമാണ് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. റബ്ബർ വിലയിടിവിന് പിന്നില്‍ ടയർ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയെന്ന്, അഖിലേന്ത്യാ കിസാൻ സഭ ആരോപിച്ചു.
ടയർ കമ്പനീസ് കാർട്ടല്‍ രൂപീകരിച്ചു ഉപഭോക്താക്കളുടെയും കർഷകരുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതില്‍ കോപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ടയർ കമ്പനികള്‍ക്കെതിരെ 1788 കോടി പിഴ ചുമത്തിയിരുന്നു. ടയറുകളുടെ വില നിശ്ചയിക്കുന്നതില്‍ കാർട്ടല്‍ രൂപീകരിച്ചതിന് എം.ആർ.എഫ്, അപ്പോളോ, സിയറ്റ്, ജെ.കെ ടയേഴ്‌സ് തുടങ്ങിയ പ്രമുഖ ടയർ കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. പിന്നാലെ കോപറ്റിഷൻ കമ്മീഷൻ്റെ തീരുമാനത്തിനെതിരെ ടയർ കമ്പനികള്‍ സുപ്രീം കോടതിയിയെ സമീപിക്കുകയും കേസ് കോടതിയുടെ പരിഗണനയിലാണ്.

റബ്ബർ സംഭരണത്തിലും കാർട്ടല്‍ രൂപീകരണം നടത്തി ഇറക്കുമതിയിലൂടെയും വിപണിയിലെ കൃത്രിമത്വത്തിലൂടെയും റബ്ബറിൻ്റെ ആഭ്യന്തര വില കുറയ്ക്കുകയാണ് ടയർ കമ്പനികള്‍ ചെയ്യുന്നത്. റബ്ബർ വിലയിടിവിന് പിന്നില്‍ ടയർ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയാണെന്നും അഖിലേന്ത്യ കിസാൻ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്‌ണൻ പറഞ്ഞു.
റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ടയർ കമ്പനികളുടെ നീക്കത്തിനെതിരെ കർഷക സംഘം സുപ്രീം കോടതിയെ സമീപിച്ചു. അഖിലേന്ത്യ കിസാൻ സഭയും കേരള കർഷക സംഘവും കേരളത്തിലെ റബർ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നാല് കർഷകരും ചേർന്നാണ് ഹർജി ഫയല്‍ ചെയ്‌തത്.
