പശുവളർത്തലും പോത്ത് കച്ചവടവുമായി ലാഭം കൊയ്യുന്ന ഒരു കർഷകനുണ്ട് കാസർകോട്ടെ കുമ്പഡാജെയിൽ; കാര്യമായ വിദ്യാഭ്യാസം ഇല്ലങ്കിലും കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പെടുക്കാം എന്ന പാഠം പുതുതലമുറക്ക് പറഞ്ഞുകൊടുക്കുന്ന കർഷകൻ; ഏക്കർ കണക്കിന് സ്ഥലവും ആവശ്യത്തിന് കുറെ വാഹനങ്ങളും സ്വന്തമായി വീടും നല്ല കുടുംബ ജീവിതവും ആഗ്രഹിക്കുന്ന ഓരോ ആളുകളും അറിയാനുള്ള ഒരു ജീവിതകഥ

You are currently viewing പശുവളർത്തലും പോത്ത് കച്ചവടവുമായി ലാഭം കൊയ്യുന്ന ഒരു കർഷകനുണ്ട് കാസർകോട്ടെ കുമ്പഡാജെയിൽ; കാര്യമായ വിദ്യാഭ്യാസം ഇല്ലങ്കിലും കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പെടുക്കാം എന്ന പാഠം പുതുതലമുറക്ക് പറഞ്ഞുകൊടുക്കുന്ന കർഷകൻ; ഏക്കർ കണക്കിന് സ്ഥലവും ആവശ്യത്തിന് കുറെ വാഹനങ്ങളും സ്വന്തമായി വീടും നല്ല കുടുംബ ജീവിതവും ആഗ്രഹിക്കുന്ന ഓരോ ആളുകളും അറിയാനുള്ള  ഒരു ജീവിതകഥ

കുമ്പഡാജെ(കാസർകോട്): കുമ്പഡാജെ ഗ്രാമ പഞ്ചായത്തിൽ കറുവത്തടുക്ക ചെമ്പോട് എന്ന സ്ഥലത്ത് പശു വളർത്തലിൽ നൂറുമേനി കൊയ്‌ത ഒരു കർഷകൻ്റെ വിജയ കഥയാണിത്. തൻ്റെ ബാല്യംതൊട്ട് ഇതുവരെ ഒരേ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ച ഒരു സാധാരണക്കാരൻ്റെ കഥ. ഓരോ കർഷകൻ്റെയും വിജയം ഓരോ പാഠമാണ് നൽകുന്നത്. അത്തരത്തിലുള്ള ഒരു പാഠം തന്നെയാണ് മുഹമ്മദ് എന്ന ഈ കർഷകൻ്റെ കഥയും.

തന്റെ ഫാമിൽ പശുക്കളോടൊപ്പം കർഷകനായ മുഹമ്മദ്
തന്റെ ഫാമിൽ പശുക്കളോടൊപ്പം കർഷകനായ മുഹമ്മദ്

മുഹമ്മദ് എന്ന 43 കാരനായ ഈ യുവാവ് തൻ്റെ പഠനകാലത്ത് തന്നെ പിതാവിൻ്റെ കൃഷി രീതികൾ കണ്ടുവളർന്നു. പിതാവ് പള്ളിക്കുഞ്ഞിക്ക് പശുവളർത്തലും പാൽ വിൽപ്പനയുമായിരുന്നു തൊഴിൽ. രണ്ടോ മൂന്നോ പശുക്കളായിരുന്നു അന്ന് പിതാവിന് ഉണ്ടായിരുന്നത്. ഇന്ന് മുഹമ്മദിന് അമ്പതോളം പശുക്കളും ആവശ്യത്തിന് പോത്തുകളുമായി കൃഷിയും കച്ചവടവും ചെയ്ത് നല്ല കുടുംബ ജീവിതം നയിക്കുന്നു.

പശുക്കളും പോത്തുകളുമായി മുഹമ്മദിന്റെ ഫാം

തൻ്റെ പതിനഞ്ചാമത്തെ വയസ്സിലാണ് മുഹമ്മദ് ആദ്യം കച്ചവടം തുടങ്ങുന്നത്. പിതാവിനൊപ്പം പശുവിനെ വാങ്ങുന്നതിൻ്റെയും വിൽക്കുന്നതിൻ്റെയും രീതി സ്വായത്തമാക്കിയിരുന്നു. പഠനത്തെക്കാളും ചെറു പ്രായത്തിൽ തന്നെ പശുവിനോടായിരുന്നു മുഹമ്മദിന് തലപ്പര്യം. തൊഴുത്തിലുള്ള പശുവിനെ കറക്കാനും പാൽ വിൽക്കാനും എല്ലാം ചെറുതിലെ പഠിച്ചു. പിന്നീട് പശു കച്ചവടത്തിലേക്ക് തിരിഞ്ഞു. ആ കച്ചവടം ഇന്നും തുടരുകയാണ്. മൂന്ന് പശുക്കള്ളിൽ തുടങ്ങി ഇന്ന് അമ്പതോളം പശുക്കൾ. ദിവസം 400 ൽ അധികം ലീറ്റർ പാൽ സൊസൈറ്റിയില്‍ കൊടുക്കുന്നു. പോത്തുവിൽപ്പന വേറെ. കൃഷി തോട്ടങ്ങളും ഉണ്ട്.

സ്വന്തമായി കാറും നല്ല വീടും സ്വസ്ഥമായ കുടുംബ ജീവിതവും നയിക്കുന്ന മുഹമ്മദ്, തൻ്റെ ജീവിതം തുറന്ന പുസ്തകം പോലെയാണെന്ന് പറയുന്നു. “കാര്യമായ വിദ്യാഭ്യാസം എനിക്കില്ല. പക്ഷെ എന്തും നേടിയെടുക്കാം എന്ന ഉറച്ച മനസ്സുണ്ട്. ചെറു പ്രായത്തിൽ തന്നെ ഞാൻ പഠിച്ചത് പശു വളർത്തലാണ്. ഇപ്പോൾ പശു കച്ചവടത്തിന് ഒപ്പം പോത്ത് കച്ചവടവും ചെയ്യുന്നു. നിങ്ങൾ ഈ കാണുന്ന ഏക്കർ കണക്കിന് സ്ഥലവും ഇരുനില വീടും ഈ വാഹനങ്ങളും എല്ലാം ഇതിൽ നിന്നും ഞാൻ നേടിയെടുത്തതാണ്.

ആഗ്രഹത്താൽ വാങ്ങിയ തൻ്റെ പ്രിയപ്പെട്ട കുതിരയോടൊപ്പം മുഹമ്മദ്

എൻ്റെ കഠിനാധ്വാനമാണ് ഈ വിജയം. പെട്ടന്ന് പണമുണ്ടാക്കാൻ നെട്ടോട്ടം ഓടുന്ന പുതു തലമുറ വഴി വിട്ട രീതിയിൽ പണം സമ്പാദിക്കുന്നു. അത് എനിക്ക് അറിയില്ല. ഞാൻ നേരായ രീതിയിൽ പണം സമ്പാദിക്കുന്നു. പറയുന്നവർക്ക് ഞാനൊരു പശു കച്ചവടക്കാരനായിരിക്കാം. അതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ന് എനിക്ക് രണ്ട് പശു ഫാർമുകളിലായി അമ്പതോളം പശുക്കളാണുള്ളത്. പോത്തുകൾ വേറെയും. ആവശ്യക്കാർക്ക് കറവയുള്ള പശുക്കൾ ഞാൻ നൽകുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ വന്ന് എൻ്റെ ഫാർമിൽ നിന്നും പശുക്കളെ കൊണ്ടുപോകുന്നു. അറവിനുള്ള പോത്തുകളെയും ഞാൻ നൽകുന്നുണ്ട്.

എൻ്റെ ഫാർമിലുള്ള പശുക്കളെ ഇഷ്ട്ടപെട്ട് അതുതന്നെ വേണം എന്ന് പറഞ്ഞുവരുന്നവരെ ഞാൻ നിരാശപെടുത്താറില്ല. പാൽ കറന്നുനോക്കി പശുവിനെ കൊണ്ടുപോകുന്നവരാണ് കൂടുതലും. എനിക്ക് അതിൽ സന്തോഷമേയുള്ളൂ. അവരുടെ സന്തോഷമാണ് എൻ്റെയും സന്തോഷം. അതുകൊണ്ടാണ് എനിക്ക് ഈ കച്ചവടം തുടരാനാകുന്നത്.

കറവയുള്ള പശുക്കളെ ആവശ്യക്കാർക്ക് കൊടുക്കുമ്പോൾ സൊസൈറ്റിയിൽ നൽകുന്ന പാലിൽ അൽപ്പം കുറവ് വരാറുണ്ട്. എന്നിരുന്നാലും ഞാൻ ആവശ്യക്കാർക്ക് കറവയുള്ള പശുക്കളെ കൊടുക്കാതിരിക്കില്ല. ഒന്ന് കൊടുക്കുമ്പോൾ മറ്റൊന്ന് ഞാൻ വാങ്ങും. അത് എൻ്റെ കച്ചവട രീതിയാണ്. അതുകൊണ്ടാണല്ലോ എല്ലാം ഒന്നിച്ച് കൊണ്ട് പോകാൻ എനിക്ക് സാധിക്കുന്നത്.

എന്നെ കാണുമ്പോൾ ഈ മേഖല എളുപ്പമാണ് എന്ന് കരുതി പശു കച്ചവടം തുടങ്ങിയ ധാരാളം ആളുകളുണ്ട്. പക്ഷെ അധ്വാനിക്കാൻ അവർ തയ്യാറല്ല. പശു വളർത്തലിൽ കൂടുതൽ വേണ്ടത് ശ്രദ്ധയും ക്ഷമയും കഠിനാധ്വാനവുമാണ്. ഇവ ഇല്ലങ്കിൽ പരാജയപെടും. വിജയം ആവശ്യമെങ്കിൽ കഠിനാധ്വാനം നിർബന്ധമാണ്. ഞാൻ തന്നെയാണ് അതിനൊരു ഉദാഹരണം.”- മുഹമ്മദ് പറഞ്ഞു.

പശു ഫാമിന് പുറമെ കവുങ്ങ്, തെങ്ങ് കൃഷിയുമുണ്ട് മുഹമ്മദിന്. ഫാർമിലെ ജൈവവളം തോട്ടങ്ങളിലേക്ക് വിടുന്നതോടെ ഇരട്ടി വിളയാണ് തോട്ടങ്ങളിൽ നിന്നും മുഹമ്മദിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ മൈസൂരുവിൽ നിന്നും ഒരു കുതിരയെ തൻ്റെ വീട്ടിൽ എത്തിച്ച് പരിപാലിക്കുകയും ചെയ്യുന്നു മുഹമ്മദ്.

കുതിരയോടുള്ള അതിയായ ആഗ്രഹമാണ് വാങ്ങാൻ കാരണം. കുതിരപ്പുറത്ത് കയറാനും അതിനെ ഓടിക്കാനും പഠിക്കണം. മുഹമ്മദ് ചെറു പുഞ്ചിരിയോടെ പറഞ്ഞു. കൂടുതൽ അറിയാൻ ബന്ധപ്പെടാം: 9633927841 എം.പി മുഹമ്മദ്, കുമ്പഡാജെ, കാസർകോട്.

(നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641)

0Shares