
തൃശൂര്‍: വില്‍പനയ്ക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യം പങ്കിട്ടെടുത്ത് കേസ് ഒതുക്കി തീര്‍ത്തു. മൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. മഹസര്‍ എഴുതിയ ശേഷം കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്തു. മൂന്ന് പേരെ നിര്‍ബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു.
ചാവക്കാട് റേഞ്ച് എക്സൈസ് ഇൻസ്‌പെക്‌ടർ ഡി.വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി.എസ് സജി, പി.എ ഹരിദാസ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.

സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.ശരത്, പി.ഇ അനീസ് മുഹമ്മദ്, എന്‍.കെ സിജ എന്നിവരെ എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയച്ചു.
ഈ മാസം 12ന് മൂന്ന് കുപ്പി മദ്യവുമായി പോവുകയായിരുന്ന രഞ്ജിത്തിനെയാണ് എക്സൈസ് പിടികൂടിയത്. ശര്‍മിള എന്ന സ്ത്രീക്കു വില്‍ക്കാനുള്ളതാണ് മദ്യം എന്ന സൂചനയെ തുടര്‍ന്നാണ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് 12 കുപ്പി ബിയര്‍ കണ്ടെത്തി. എല്ലാ മദ്യവും രഞ്ജിത്തിൻ്റെ പക്കല്‍ നിന്നു പിടിച്ചെന്ന് കാണിച്ച് രേഖയുണ്ടായക്കി ശര്‍മിളയെയും അയല്‍വാസി രാജനെയും സാക്ഷികളാക്കിയാണ് മഹസര്‍ തയാറാക്കിയത്. പിന്നീട് ഇവരില്‍ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കുകയായിരുന്നു എന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.
