
നീലേശ്വരം / കാസർകോട്: പ്രസവ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയിൽ നിന്ന് അമിത മുറിവാടക ഈടാക്കിയ സംഭവത്തിൽ ജില്ല ഉപഭോക്തൃ ഫോറം ആശുപത്രിക്ക് പിഴയിട്ടു. കാഞ്ഞങ്ങാട്ടെ സൺറൈസ് ആശുപത്രിക്കെതിരെ നീലേശ്വരം മാർക്കറ്റ് റോഡിലെ ടി.സുബൈർ നൽകിയ പരാതിയിലാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ 10,000 രൂപ പിഴയും 5000 രൂപ ചെലവും വിധിച്ചത്.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവരെ അഡ്മിറ്റ് ചെയ്തപ്പോൾ മറ്റു മുറികൾ ലഭ്യമല്ലാത്തതിനാൽ എ.സി മുറിയാണ് അനുവദിച്ചത്. എന്നാൽ, ആസ്തമാ രോഗിയായതിനാൽ, പരാതിക്കാരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എ.സി തുക ഒഴിവാക്കി മുറിവാടകയിൽ 100 രൂപ കുറവ് ചെയ്യാൻ സമ്മതിച്ചു.
മൂന്നുദിവസം കഴിഞ്ഞ് മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഡിസ്‌ചാർജ് സമയത്ത് വാഗ്ദാനം ലംഘിച്ച് അധിക തുക ഈടാക്കിയെന്നായിരുന്നു പരാതി. ആശുപത്രിയുടെ എല്ലാ വാദങ്ങൾ ഉപഭോക്തൃ കോടതി ഫോറം തള്ളി. അധികമായി ഈടാക്കിയ 600 രൂപ തിരികെ നൽകാനും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകാനും ഉത്തരവായി.
