പ്രാഥമിക പരിശോധനയുമായി സി.പി.എം, ഇ.പിയുടെ ഭാര്യയ്ക്കും മകനും റിസോര്‍ട്ടില്‍ വലിയ നിക്ഷേപമില്ല

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പ്രാഥമിക പരിശോധനയുമായി സി.പി.എം, ഇ.പിയുടെ ഭാര്യയ്ക്കും മകനും റിസോര്‍ട്ടില്‍ വലിയ നിക്ഷേപമില്ല

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയുമായി സി.പി.എം. പദ്ധതിയില്‍ ഇ.പി ജയരാജൻ്റെ ഭാര്യക്കും മകനുമുള്ളത് അമ്പത് ലക്ഷം രൂപയുടെ നിക്ഷേപമെന്നാണ് കണ്ടെത്തല്‍. ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന വാദവും നിഷേധിക്കുന്നതാണ് സി..പി.എമ്മിൻ്റെ പ്രാഥമിക വിലയിരുത്തല്‍.

ആന്തൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിൻ്റെ പ്രാരംഭഘട്ടം മുതലുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷിച്ചത്. ഇ.പി ജയരാജൻ്റെ ഭാര്യയും മകനും റിസോര്‍ട്ടിൻ്റെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രചരിക്കുന്നത് പോലെ വലിയ നിക്ഷേപം ഇവര്‍ക്ക് റിസോര്‍ട്ടുമായി ഇല്ല എന്നും മുപ്പത് കോടിയുടെ പദ്ധതിയില്‍ ഇവര്‍ക്ക് 50 ലക്ഷം രൂപ മാത്രമാണ് നിക്ഷേപമുള്ളതെന്നുമാണ് പ്രാഥമിക പരിശോധനയില്‍ പാര്‍ട്ടിയുടെ കണ്ടെത്തല്‍.

കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി.ജയരാജന്‍ ഉന്നയിച്ചത്. കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിൻ്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു.

അതേസമയം ഇ.പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ പരാമര്‍ശങ്ങള്‍ പി.ജയരാജന്‍ തള്ളിയില്ല. തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നാണ് പി ജയരാജൻ്റെ പരാമര്‍ശം. ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി ഊതിക്കാച്ചിയ പൊന്ന് പോലെയാകുമെന്ന് പി ജയരാജന്‍ പറഞ്ഞു. സിപിഐഎം പ്രത്യേക തരം പാര്‍ട്ടിയാണ്. പ്രതിജ്ഞ ചെയ്താണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതും. പ്രതിജ്ഞ ലംഘിച്ചാല്‍ പുറത്തുപോകേണ്ടി വരുമെന്നും പി.ജയരാജന്‍ പറഞ്ഞു.

0Shares