
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴിയെത്തുടർന്ന് ദിലീപിന്റെ വീട്ടിൽ ആരംഭിച്ച റെയ്ഡ് പൂർത്തിയായി. എട്ട് മണിക്കൂറുകൾ നീണ്ട പരിശോധനയാണ് പൂർത്തിയായത്. പരിശോധനയിൽ മൊബെെൽഫോണും ഹാർഡ് ഡിസ്കും പിടിച്ചെടുത്തതായാണ് സൂചന.
ഒരേസമയം പ്രൊഡക്ഷൻ കമ്പനിയിലും സഹോദരൻ അനൂപിൻ്റെ വീട്ടിലും പരിശോധന നടന്നിരുന്നു.
ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നാളെയാണ് ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കൈവശം വെച്ചിട്ടുണ്ടോയെന്നും പരിശോധനകൾ നടന്നിരുന്നു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ സൈബർ വിദഗ്ധരുടെ സംഘത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയോട് ചേർത്താണ് ദിലീപ് ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചെന്ന മൊഴി വരുന്നത്. ദിലീപിൻ്റെ സിനിമാ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡി.വൈ.എസ്പി ബിജു പൗലോസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത് ഗ്രാൻഡ് പ്രൊഡക്ഷൻസിൽ നടിയെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എപ്പോഴെങ്കിലും എത്തിയോ എന്നാണ് സൈബർ വിദഗ്ധരുടെ സംഘം പരിശോധിച്ചത്. ഏതെങ്കിലും കമ്പ്യൂട്ടറുകളിൽ ഈ ദൃശ്യങ്ങൾ സേവ് ചെയ്തിട്ടുണ്ടോയെന്നും വിദഗ്ധർ പരിശോധിക്കും.
