
ബി.ബി.സിക്കെതിരെ വീണ്ടും നടപടിയുമായി ഇ.ഡി. ഫെമ (foreign exchange management act) നിയമം ലംഘിച്ചതിന് ബി.ബി.സിക്കെതിരെ കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് മുതിർന്ന ജീവനക്കാരോട് ഇ.ഡി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധനകൾ നടത്തിയിരുന്നു.
ഇന്ത്യയിൽ നിന്നും ബി.ബി.സി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന് ഇ.ഡി കേസെടുത്തത്. ആദായ നികുതി വകുപ്പ് റെയ്ഡ് വിവാദമായ ശേഷമാണ് ബി.ബി.സിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വഷണം തുടങ്ങിയിരിക്കുന്നത്.

വിദേശ നാണയ വിനിമയ ചട്ടം ബി.ബി.സി ഇന്ത്യ ലംഘിച്ചെന്നാണ് ഇ.ഡി ആരോപണം. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ സ്ഥാപനം നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു. അഡ്മിൻ, എഡിറ്റോറിയൽ വിഭാഗങ്ങളിലെ രണ്ട് ജീവനക്കാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ബാങ്ക് ഇടപാട് വിശദാംശങ്ങളടക്കം കൈമാറാനുമാണ് നിർദേശം നൽകിയത്.
