
ഐതിഹാസിക കേരള സമര ചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡി.വൈ.എഫ്.ഐയുടെ മനുഷ്യചങ്ങല. കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള താക്കീതായി അണിനിരന്നത് ജനലക്ഷങ്ങളാണ്. ഡിവൈഎഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ കേരള ജനത ഏറ്റെടുത്തു എന്നതാണ് സമരത്തിൻ്റെ വലിയ വിജയം. ലക്ഷകണക്കിന് ചുണ്ടുകൾ പ്രതിജ്ഞ ചൊല്ലി.
കേന്ദ്ര അവഗണനയില്‍ ദുരിതം പേറുന്ന മലയാളികള്‍ ഒരുമിച്ച് കൈകള്‍ കോര്‍ത്തു. കേരള സമര ചരിത്രത്തില്‍ പുതുഅധ്യായമായി അത് മാറി. ഡി.വൈ.എഫ്.ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ കേരള ജനത ഏറ്റെടുത്തു എന്നതാണ് സമരത്തിൻ്റെ വിജയം. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ രാജ്ഭവന്‍ വരെയുള്ള 651 കിലോമീറ്റര്‍ മനുഷ്യകോട്ടയായി മാറി.

തെരുവില്‍ കേരളം ഒന്നാകുന്ന കാഴ്‌ച. കേരളത്തില്‍ മറ്റൊരു യുവജന പ്രസ്ഥാനത്തിനും അനുകരിക്കാന്‍ ആകാത്ത സംഘാടക മികവ്. യു.ഡി.എഫും ബി.ജെ.പിയും ഒന്നിക്കുന്ന കേരളവിരുദ്ധ മുന്നണിക്കെതിരെയുള്ള താക്കീതായി സമരം മാറി.
സ്ത്രീകളും വിദ്യാര്‍ഥികളും തൊഴിലാളികളും ബഹുജനങ്ങളും സമരത്തെ ഏറ്റെടുത്തു. തെരുവില്‍ കൈകള്‍ കോര്‍ത്തുപിടിച്ചവര്‍ ഒരു മനസ്സാണെന്ന് പ്രഖ്യാപിച്ചു. നമ്മള്‍ മലയാളികള്‍ കേരളത്തിന് ഒപ്പമൊന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. 1987ലെ ആദ്യ മനുഷ്യ ചങ്ങലയുടെ ഊര്‍ജ്ജം ചോര്‍ന്നില്ല. 20 ലക്ഷം പേര്‍ അണമുറിയാത്ത പ്രവാഹമായി തെരുവില്‍ അണിനിരന്നു.
എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്ന ക്ഷുഭിത യൗവനത്തിൻ്റെ കരുത്ത് കേരളത്തിന് ഒപ്പമുണ്ടെന്ന് ഡി.വൈ.എഫ്.ഐ വീണ്ടും തെളിയിച്ചു. മറ്റൊരു യുവജന പ്രസ്ഥാനത്തിന് അവകാശപ്പെടാന്‍ ആകാത്ത യുവതയുടെ കരുത്ത് ഒരിക്കൽ കൂടി മനുഷ്യച്ചങ്ങലയിലൂടെ ലോകജനത കണ്ടു.
