
കൊച്ചി: വാഴക്കുളത്ത് നിയമ വിദ്യാർത്ഥിനി ആയിരുന്ന നിമിഷാ തമ്പിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ടജീവപര്യന്തം. മോഷണശ്രമം തടയാൻ ശ്രമിച്ച നിമിഷയെ 2018 ജൂലൈ 30നാണ് ബിജു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതിക്കെതിരായ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി കണ്ടെത്തി. പറവൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
ഐ.പി.സി 302 പ്രകാരമുള്ള കൊലപാതകത്തിനാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മറ്റ് കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് ഇരട്ട ജീവപര്യന്തവും ഏഴ് വർഷം തടവും കോടതി വിധിക്കുകയായിരുന്നു.

മുഴുവൻ ശിക്ഷയും ഇരട്ട ജീവപര്യന്തമായി പ്രതി അനുഭവിക്കേണ്ടി വരും. പറവൂർ അഡീഷണൽ സെഷൻസ് കോടതിജഡ്‌ജി വി.ജ്യോതിയാണ് ശിക്ഷ വിധിച്ചത്.
തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്പുനാട് അന്തിനാട് നിമിഷാ തമ്പിയെയാണ് മോഷണശ്രമത്തിനിടെ മൂർഷിദാബാദ് സ്വദേശിയായ പ്രതി കൊലപ്പെടുത്തിയത്. തന്റെ വല്യമ്മയുടെ മാല പ്രതി മോഷ്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ വല്യച്ഛനേയും പ്രതി കുത്തി പരുക്കേൽപ്പിച്ചിരുന്നു.
