
കർണാടകയിലെ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാസർകോട് ബദിയഡുക്കയില്‍ നിന്നും കാണാതായ ഡോക്ടറെന്ന് വ്യക്തമായതായി പൊലീസ് . അപകടത്തിൽ മൃതദേഹം ഛിന്നഭിന്നമായതിനാല്‍ ഡോക്ടര്‍ ക്ലിനികില്‍ നിന്നും പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ശരീരത്തിലെ പൂണൂലും കണ്ടാണ് മരിച്ചത് ബദിയടുക്ക മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ് കൃഷ്ണമൂര്‍ത്തി (57) യാണെന്ന് തിരിച്ചറിഞ്ഞത്.
ഇദ്ദേഹത്തിൻ്റെ എംബിബിഎസ് വിദ്യാര്‍ഥിനിയായ മകളും ഉഡുപിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡോക്ടറെ കാണാതായത്. ബദിയഡുക്ക ടൗണില്‍ ദന്ത ക്ലിനിക് നടത്തിവരികയായിരുന്നു കൃഷ്ണമൂര്‍ത്തി.
ഇവിടേക്ക് പല്ല് ചികിത്സയ്ക്കെത്തിയ 32 കാരിയായ യുവതിയോട് ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ക്ലിനികിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും താന്‍ ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു ബന്ധുക്കള്‍ പോയെന്നുമാണ് വിവരം.

അതിനു ശേഷം ആദ്യം വന്ന അഞ്ചുപേര്‍ തന്നെ വീണ്ടും തിരിച്ചെത്തി. ഇതോടെ ഡോക്ടര്‍ തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞു.എന്നാൽ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വന്നവര്‍ തിരിച്ചു പോയത്. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ ബൈക്കുമായി പുറത്തേക്ക് പോയത്’, എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

അന്വേഷണത്തിൽ ഡോക്ടറുടെ ബൈക് കുമ്പള ടൗണില്‍ പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ മാനഹാനി വരുത്തിയതിനും ഡോക്ടറുടെ ഭാര്യയുടെ പരാതിയില്‍ മാന്‍ മിസിംഗിനും ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. നിലവിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ അഞ്ചു പേരെ ബദിയഡുക്ക പൊലീസ് കസ്റ്റഡിലെടുത്തതായാണ് വിവരം. ഡോകറുടെ കാണാതാകലിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മണ സഭ വ്യാഴാഴ്ച ബദിയഡുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്തിയിരുന്നു.
