ഇപ്പോഴും കൈയിലുണ്ടോ 2000 രൂപ നോട്ടുകൾ; സമയപരിധി തീരാന്‍ ഇനി ആഴ്‌ചകള്‍ മാത്രം, കണക്കുകൾ ഇങ്ങനെ

You are currently viewing ഇപ്പോഴും കൈയിലുണ്ടോ 2000 രൂപ നോട്ടുകൾ; സമയപരിധി തീരാന്‍ ഇനി ആഴ്‌ചകള്‍ മാത്രം, കണക്കുകൾ ഇങ്ങനെ

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകളുടെ 93 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മെയ് മാസം മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച്‌ 2000 രൂപ നോട്ടുകളുടെ 93 ശതമാനവും മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.

ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച്‌ 0.24 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ മാത്രമാണ് വിനിമയത്തിലുള്ളത്. മെയ് മാസത്തില്‍ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് നോട്ടുകള്‍ ഒട്ടുമിക്കതും തിരികെ എത്തിയത്.

മൂന്ന് മാസം കൊണ്ട് 3.52 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ എത്തിയതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ഇതില്‍ 87 ശതമാനം നോട്ടുകളും നിക്ഷേപം വഴിയാണ് മടങ്ങിയെത്തിയത്. 13 ശതമാനം നോട്ടുകള്‍ ഇതര നോട്ടുകളിലേക്ക് മാറ്റിയെടുക്കുക ആയിരുന്നുവെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Photo Source: TOI.in

സെപ്റ്റംബര്‍ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മുഴുവനായി മടക്കി നല്‍കണമെന്നതാണ് റിസര്‍വ് ബാങ്കിൻ്റെ അഭ്യര്‍ഥന. ഈ സമയപരിധി നീട്ടുമോ എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനം എടുത്തിട്ടില്ല. അവസാന നിമിഷത്തില്‍ ഉണ്ടാവുന്ന തിരക്ക് കുറയ്ക്കാന്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ തന്നെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാനാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരേസമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളില്‍ ഒരുക്കിയിരിക്കുന്നത്.

മെയ് 19നാണ് 2000 രൂപ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചത്. എന്നാല്‍ നോട്ടിൻ്റെ നിയമപ്രാബല്യം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ 2016ലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.

0Shares