
കൊല്‍ക്കത്ത: അക്ബർ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹർജി നല്‍കി വിശ്വഹിന്ദു പരിഷത്ത്. ത്രിപുരയിലെ സെപാഹിജാല പാർക്കില്‍ നിന്ന് എത്തിച്ച സിംഹങ്ങളെ സിലിഗുഡി സഫാരി പാർക്കില്‍ ഒന്നിച്ച് പാർപ്പിക്കരുത് എന്നായിരുന്നു ഹർജിയിലെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിലേക്ക് വി.എച്ച്.പി ഹർജി സമർപ്പിച്ചത്. ഹർജി ഈ മാസം 20ന് പരിഗണിക്കും.

വിശ്വ ഹിന്ദു പരിഷത്തിൻ്റെ ബംഗാള്‍ ഘടകമാണ് ആവശ്യമുന്നയിച്ച് ഹർജി നല്‍കിയത്. വനംവുപ്പിൻ്റെ നടപടിയില്‍ ഹിന്ദുമതത്തെ അപമാനിക്കുന്നു എന്നാണ് വിശ്വഹിന്ദു പരിഷത്ത് ഉയർത്തുന്ന ആരോപണം.
സ്ഥാന വനംവകുപ്പിനേയും ബംഗാള്‍ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വഹിന്ദു പരിഷത്തിൻ്റെ ഹർജി നല്‍കിയിരിക്കുന്നത്. അതേസമയം, മൃഗങ്ങളുടെ പേരുകൾ മാറ്റില്ലെന്ന് വനംവകുപ്പ് അറിയിച്ചു. സിലിഗുഡി സഫാരി പാർക്കില്‍ എത്തുന്നതിന് മുന്നേ സിംഹങ്ങള്‍ക്ക് പേരുണ്ടായിരുന്നു എന്നാണ് വനംവകുപ്പിൻ്റെ വാദം.
