
കാസർകോട്: ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ജില്ലാ കളകടറുടെ സന്ദര്‍ശനം തുടരുന്നു. ഹൊസ്ദുര്‍ഗ് താലൂക്കിലെ ഉദിനൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജുകള്‍ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ചു. ഉദിനൂര്‍ വില്ലേജ് സന്ദര്‍ശിച്ച കളക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വില്ലേജ് ഓഫീസിൻ്റെ അടിസ്ഥാന സൗകര്യത്തില്‍ ഉള്ള കുറവുകള്‍ കളക്ടര്‍ വിലയിരുത്തി.
60 വര്‍ഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്തതുമായി ബന്ധപ്പെട്ട രണ്ടു പരാതികള്‍ കളക്ടര്‍ പരിശോധിച്ചു. വിഷയം സര്‍ക്കാരിൻ്റെ പരിഗണനയ്ക്കുവിടാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജില്‍ എത്തിയ കളക്ടര്‍ വില്ലേജ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന മണല്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടതുള്‍പ്പടെ അഞ്ചോളം പരാതികള്‍ പരിശോധിച്ചു. മണല്‍ ചീമേനി തുറന്ന ജയിലിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

തൃക്കരിപ്പൂര്‍ തടിയന്‍കൊവ്വല്‍ ഭാഗത്ത് സെമിത്തേരിയിലേക്കുള്ള വഴി തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയും കളക്ടര്‍ പരിശോധിച്ചു. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
