
പത്തനംതിട്ട / എറണാകുളം: ഇലന്തൂരിൽ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തൽ? സംഭവത്തിൽ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്? റോസ്ലിന്‍റെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിൻ്റെ മുൻഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു.
അതേസമയം കേരളത്തെ ഞെട്ടിച്ച നരബലിയ്ക്ക് പത്മയെ എത്തിക്കാൻ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്ക്ക് വാഗ്‌ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി.

പതിനയ്യായിരം രൂപ മുൻകൂറായി ഇലന്തൂരിലെ ഭഗവൽസിംഗ് -ലൈല ദമ്പതികളിൽ നിന്ന് ഷാഫി വാങ്ങി. റോസ്‌ലിനെ എത്തിക്കാൻ എത്ര രൂപ കൈപ്പറ്റിയെന്ന് വ്യക്തമല്ല. പത്മയെ കാണാതായ സെപ്തംബർ 26 ന് രാവിലെ 9.53 ന് കൊച്ചിയിലെ ഷാഫിയുടെ ഹോട്ടലിലേക്ക് എത്തുന്ന നിർണായക ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച ഷാഫിയെ ഈ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പുത്തൻകുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസ് ഉൾപ്പെടെ ഷാഫിക്കെതിരെ ഇതുവരെ എട്ടു കേസുകൾ ആണ് ഉള്ളത്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവർത്തനങ്ങളുടെ പ്രധാന ഇടനിലക്കാരാനാണ് ഷാഫി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കാൻ സുഹൃത്തുക്കളുടെ സഹായം ലഭിച്ചെന്ന നിഗമനത്തിൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യും.

ഭഗവൽസിംഗ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവരെ എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുപരിസരത്ത് നിന്ന് ചൊവാഴ്‌ച പുറത്തെടുത്ത ശരീര ഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. ഇലന്തൂരിലെ വീട്ടിൽ പൊലീസിൻ്റെയും ഫൊറൻസിക് സംഘത്തിനെയും ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ തുടരുകയാണ്.
