
ഇന്നലെ അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന് ഹൃദയാഘാതമുണ്ടായത് ശസ്ത്രക്രിയക്കിടയിലാണെന്ന ആരോപണം നിഷേധിച്ചു ഡോക്ടർ. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മണിക്കൂർ കഴിഞ്ഞാണ് ഹൃദയാഘാതമുണ്ടായതെന്ന് സച്ചിദാനന്ദനെ ചികിത്സിച്ച ഡോ പ്രേംകുമാർ പറഞ്ഞു.
സച്ചിദാനന്ദന് രണ്ട് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നുവെന്നും ആദ്യ ശസ്ത്രക്രിയക്ക് ശേഷം ഭാര്യയോടും മറ്റു ആരോഗ്യ പ്രവർത്തരോടും സംസാരിച്ചിരുന്നതായും ഡോ പ്രേംകുമാർ പറഞ്ഞു. ‘രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചിരുന്നു.

ശസ്ത്രക്രിയക്ക് വേണ്ടി സച്ചിയെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്കിടയില്‍ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. 11.50 വരെയും സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാര്‍ട്ട് നിലച്ച് പോയത്. ഞങ്ങള്‍ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി’, ഡോ പ്രേംകുമാർ പറഞ്ഞു.
സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദൻ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചു ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
