
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കം 5 പ്രതികളുടെയും ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. ഇവരുടെ മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടിയെടുക്കും. ഞായർ ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ചോദ്യ ചെയ്യലിന് ഹാജരായിരുന്നു.
കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഉദ്യോഗസ്ഥർ ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഇതുവരെയും ദീലീപ് അടക്കമുള്ള പ്രതികളെ ഒറ്റയ്ക്ക് ഒറ്റയ്ക്കായിരുന്നു ചോദ്യം ചെയ്തിരുന്നത്. ഇനിയുള്ള സെഷനുകളിൽ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് ചോദ്യം ചെയ്യുന്ന സംഘത്തിനൊപ്പം ചേരും.

ദിലീപിനെതിരായ കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായി തെളിവ് ശേഖരിക്കലാണ് പൊലീസിൻ്റെ ജോലി. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യംചെയ്യൽ കൃത്യമായി ചെയ്യും. കോടതിയെ സമീപിച്ചവരല്ലാതെ മറ്റുള്ളവരെ ചോദ്യംചെയ്യാൻ നിയമപരമായ തടസങ്ങളൊന്നുമില്ല.
ചോദ്യം ചെയ്യൽ നടക്കുമ്പോൾ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുക, നിസ്സഹകരണവും വേറൊരു രീതിയിൽ പൊലീസിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സഹകരിക്കുമ്പോൾ ഒരു പ്രത്യേകരീതിയിൽ തെളിവുകൾ കിട്ടും. നിസഹകരിച്ചാൽ വേറൊരുരീതിയിലും തെളിവുകളുണ്ടാകും. സഹകരിക്കുന്നതോ നിസ്സഹരിക്കുന്നതോ അടിസ്ഥാനമാക്കിയല്ല കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. നിസ്സഹകരണമുണ്ടെങ്കിൽ കോടതിയെ കാര്യങ്ങൾ അറിയിക്കും. കോടതി നിർദേശം അനുസരിച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നതെന്നും എ.ഡി.ജി.പി. പറഞ്ഞു.
