
കാസർകോട്: ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപകനും മൊഗ്രാൽ പുത്തൂർ ഒന്നാം ബൂത്തിലെ ബി.എൽ.ഒ കൂടിയായ സവാദ് മരണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 2026 മാർച്ച് 21 ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സവാദ് വീട്ടിൽ നിന്നും ഇറങ്ങിയത്. പുതിയ വീട് പണിനടക്കുന്ന സ്ഥലത്തേക്കാണെന്നും പറഞ്ഞ് പോയ സവാദിനെ പിന്നീട് പുഴയിൽ വീണുകിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ മൊഗ്രാൽ പുത്തൂർ പാലത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശിയായ 34 കാരനായ സവാദ് അവിവാഹിതനാണ്. ബി.എൽ.ഒ ആയതിനാൽ ജോലിഭാരം ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്. കുറച്ച് ദിവസങ്ങളായി സവാദ് അസ്വാസ്ഥനായിരുന്നു എന്നും പറയപ്പെടുന്നു. കാര്യമായി ആരോടും വലിയ ബന്ധങ്ങൾ പുലർത്താത്ത പ്രകൃതം. ചീത്ത കൂട്ടുകോട്ടോ ചീത്ത സ്വഭാവമോ ഇല്ല. വലിയ സുഹൃത്ത് വലയങ്ങളുമില്ല. എന്നാൽ നാട്ടുകാരുമായും നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്ന എല്ലാവർക്കും ഇഷ്ട്ടപെടുന്ന വ്യക്തിത്വമായിരുന്നു. കാര്യമായ കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടോ ഇല്ലായിരുന്നു. പുതിയ വീടിൻ്റെ പണി നടക്കുന്നതിനാൽ അത് പൂർത്തിയായാൽ ഉടൻ കല്യാണം എന്നാണ് സവാദ് പറഞ്ഞിരുന്നത്. അതിനുള്ള ഒരുക്കത്തിനിടെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത് എന്നും നാട്ടുകാർ സൂചിപ്പിച്ചു.
അദ്ധ്യാപകനെന്ന നിലയിലും സവാദ് വിദ്യാർത്ഥികൾക്കിടയിലും സഹ പ്രവർത്തകരായ അദ്ധ്യാപകർക്കിടയിലും സ്വീകാര്യനായിരുന്നു. സവാദിൻ്റെ മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയാണ്. ജോലി സമ്മർദ്ദമാണ് മരണകാരണം എന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണം സംബന്ധിച്ച കൂടുതൽ വ്യക്തത വരികയുള്ളു. ആത്മഹത്യ ആണോ എന്നതിലും വ്യക്തത ആവശ്യമാണ്. പിന്നീടാണ് ജോലി സമ്മർദ്ദമാണോ.? അതോ രാഷ്ട്രീയ സമ്മർദ്ദമാണോ എന്നതിലും അന്വേഷണം ആവശ്യം. അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ, വാട്സ്ആപ് ചാറ്റുകൾ, ഇമെയിൽ സന്ദേശം തുടങ്ങി ഡിജിറ്റൽ തെളിവുകൾ അന്വേഷണ ഭാഗമായി പോലീസ് പരിശോധിക്കും. കൂടുതൽ ശ്രദ്ധയോടെ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ് ചെയ്യുന്നത്. സവാദിൻ്റെ മരണം നാടിനെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
