
കൊച്ചി: മലയാള സിനിമ നടന്മാരായ ദുൽഖർ സൽമാൻ്റെയും പൃഥ്വിരാജിൻ്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി വാഹനം സ്വന്തമാക്കി എന്നതിലാണ് പരിശോധന. ഭൂട്ടാനിൽ നിന്നും ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംഖോറിൻ്റെ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്. ദുൽഖർ സൽമാൻ്റെ കാർ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടത്തയതായാണ് വിവരം. നടന്മാർക്ക് പുറമെ വാഹനം സ്വന്തമാക്കിയ പ്രവാസികൾ, വ്യവസായികൾ ഉളപ്പടെയുള്ളവരുടെ വീടുകളിലും പരിശോധന നടന്നു. തമിഴ് നാട്ടിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും വാഹന സ്വന്തമാക്കി എന്നതിലും അന്വേഷണം തുടരുകയാണ്.
ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി എന്നും ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്ക് കേരളത്തിലേക്കടക്കം വിറ്റഴിച്ചു എന്നതാണ് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡി.ആർ.ഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്.യു.വികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശിലെ ‘എച്ച്പി–52’ റജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി) ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിറ്റൊഴിച്ചതെന്നും സൂചനയുണ്ട്.
