
റിയാദ്: 100 കോടിയോളം ഡോളര്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്ത് സൗദി കസ്റ്റംസ് തടഞ്ഞു. മറ്റു രണ്ടു കേസുകളില്‍ ഇന്ത്യക്കാരന് ഉള്‍പ്പെടെ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. റിയാദിലെ ഗോഡൗണില്‍ നടന്ന റെയ്ഡിനിടെ 470 ലക്ഷം ആംഫെറ്റാമൈന്‍ ഗുളികളാണ് കണ്ടെത്തിയത്. ഏകദേശം 47,000 ലക്ഷം മുതല്‍ 117.5 കോടി വരെ ഡോളര്‍ വിലമതിക്കുന്ന ഗുളികകളാണ് ഇവയെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇത്തരത്തില്‍ പിടിക്കപ്പെടുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമമാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മറ്റൊരു കേസില്‍ ധാന്യപ്പൊടിയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് ഗുളികകള്‍
കണ്ടെത്തിയതിനെ തുടര്‍ന്ന് ആറു സിറിയക്കാരെയും രണ്ടു പാകിസ്താനികളെയും അറസ്റ്റ് ചെയ്തതായി സൗദി നാര്‍കോട്ടിക് കണ്ട്രോള് വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജിദി പറഞ്ഞു. രണ്ടു കേസിലും പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം ആരംഭിച്ചതായി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
മയക്കുമരുന്നുമായി ഇന്ത്യന്‍ യുവാവിനെ റിയാദില്‍ നിന്ന് പട്രോളിങ് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിൻ്റെ
പക്കല്‍ 20 ഗ്രാം മയക്കുമരുന്ന് കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.
