
ഞാൻ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും രാഷ്ട്രീയപ്രവർത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നടൻ ധർമജൻ ബോൾഗാട്ടി. കോൺഗ്രസിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പു പ്രചരണത്തിൽ ധർമ്മജൻ മുൻപന്തിയിലുണ്ട്. എന്നാൽ സ്ഥാനാർഥിയാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

എന്തുതന്നെയായലും മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകൻ മാത്രമായിരിക്കുമെന്നും. അതിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും ധർമ്മജൻ പറഞ്ഞു. ‘കോളേജ് കാലം മുതൽ കെ.എസ്.യുവിന്‍റെ സജീവപ്രവർത്തകനാണ് താൻ. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങിയകാലം മുതൽ സേവാദൾ എന്ന സംഘടനയോട് ആഭിമുഖ്യണ്ട്.
എന്‍റെ നാട്ടിൽ പാലം വരുന്നതിന് മുൻപ് വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു. എന്നാൽ കുടിവെള്ള പ്രശ്നം ഉണ്ടായിരുന്നു. കുടിവെള്ളത്തിനായി സമരം ചെയ്ത് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്’, ധർമ്മജൻ പറഞ്ഞു. സിനിമയാണോ രാഷ്ട്രീയമാണോ മീൻ കച്ചവടമാണോ പ്രധാനം എന്ന ചോദ്യത്തിന് ധർമ്മജൻ രസകരമായി പ്രതികരിച്ചതിങ്ങനെ. ‘രാഷ്ട്രീയം സിനിമ മീൻ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാർ സിനിമയും കാണും മീനും തിന്നും. അതുകൊണ്ടു തനിക്കും മൂന്നും ഒരുപോലെയാണ്’
.ഇടതുമുന്നണിയിലേക്ക് കലാകാരൻമാർ പോകുമ്പോൾ വിമർശനം കുറവാണ്. എന്നാൽ ധർമ്മജൻ കോൺഗ്രസ്സിലേക്ക് പോയപ്പോൾ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ. ”അതൊരു വലിയ പ്രശ്നമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് കലാകാരൻമാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ്. ശരിക്കും ഒരു സർവ്വെ നടത്തിയാൽ ഏറ്റവും കൂടുതൽ കലാകാരൻമാരുള്ളത് കോൺഗ്രസിലാണ്. അവരുടെ പേര് ഞാൻ എടുത്തു പറയില്ല. സിനിമയിൽ നിന്ന് കൂടുതൽ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് എന്‍റെ ആഗ്രഹം.”
