
ഇന്ത്യ മുന്നണി ദേശീയ തലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സി.പി.ഐ.എം. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ സീറ്റ് ആവശ്യപ്പെടും. തമിഴ്‌നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി നിലപാട് എടുത്തു.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ചുരു മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിൽ പാൽഗർ, ബിന്തോരി മണ്ഡലങ്ങൾ ആവശ്യപ്പെടും. കോയമ്പത്തൂർ സീറ്റ് കമലഹാസൻ്റെ പാർട്ടിക്ക് സീറ്റ് വിട്ട് നൽകാനാവില്ല എന്നാണ് നിലപാട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റിൽ മത്സരിച്ചപ്പോൾ മൂന്നിടത്താണ് സി.പി.ഐ.എമ്മിന് ജയിക്കാനായത്.
കൂട്ടുകക്ഷി ഭരണ ചരിത്രം
1977 മുതല്‍ 1999 വരെയുള്ള ഘട്ടം കൂട്ടുകക്ഷി സര്‍ക്കാരുകളെ സംബന്ധിച്ച് നിര്‍ണ്ണായകമായ കാലഘട്ടമായിരുന്നു. 1980-’89 കാലയളവിലെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ’91-’96-ലെ നരസിംഹറാവു എന്നീ സര്‍ക്കാരുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഏഴ് കൂട്ടുകക്ഷി സര്‍ക്കാരുകളാണ് കാലാവധി പൂര്‍ത്തിയാക്കാതെ പോയത്.

ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൊറാര്‍ജി ദേശായ് ഭരിച്ചത് രണ്ട് വര്‍ഷം നാല് മാസവും മാത്രമാണ്. ജനതാ പാര്‍ട്ടി (സെക്കുലര്‍)ക്കാരനായ ചരണ്‍ സിങ് ഏകദേശം 20 ദിവസം കഷ്ടിച്ച് പിടിച്ചു നിന്നു. വി.പി സിങ് നയിച്ച ജനതാദള്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പിന്നാലെയെത്തിയ ചന്ദ്രശേഖറിൻ്റെ സമാജ് വാദി ജനതാ പാര്‍ട്ടിക്ക് ഏഴു മാസം മാത്രമാണ് നിലനിന്നത്.
ജനതാദള്‍- ദേവഗൗഡ-10 മാസം, ജനതാദള്‍- ഗുജ്റാള്‍-11 മാസം, എന്‍.ഡി.എ വാജ്പേയി- ഒരു വര്‍ഷം ഏഴ് മാസം എന്നിങ്ങനെയാണ് പിന്നീടെത്തിയവരുടെ അധികാര കാലയളവ്. ഇതിനിടയില്‍ 16 ദിവസം മാത്രം നീണ്ടുനിന്ന ഒരു ബി.ജെ.പി വാജ്പേയി സര്‍ക്കാരുമുണ്ട്. പിന്നീട് 1999- 2004ലെ എന്‍.ഡി.എ വാജ്പേയി സര്‍ക്കാര്‍, 2004- ’09ലേയും 2009- ’14ലേയും യു.പി.എ മന്‍മോഹന്‍ സിങ് സര്‍ക്കാരുകള്‍, 2014 മുതല്‍ മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരുകള്‍ എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ യാഥാര്‍ത്ഥ്യമായിരുന്നു.
ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുമെന്ന കാലം കഴിഞ്ഞെന്നതായിരുന്നു അത്.
എന്നാല്‍, 2019ല്‍ 436 മണ്ഡലങ്ങളില്‍ 300 സീറ്റുകള്‍ ബി.ജെ.പി നേടി. പകുതിയിലധികം മണ്ഡലങ്ങളിലും 50 ശതമാനത്തിലേറെ വോട്ടു വിഹിതം പാര്‍ട്ടിക്ക് നേടാനുമായി. 1984നുശേഷം ഒരു പാര്‍ട്ടി ഒറ്റയ്ക്ക് നേടിയതാണ് ഈ വോട്ടു വിഹിതം. ഒരു കൂട്ടുകക്ഷി മുന്നണിയിലൂടെ അല്ലാതെ ഒറ്റയ്ക്ക് ഭരിക്കാമെന്നത് ബി.ജെ.പി ഇപ്പോള്‍ സ്വപ്‌നം കാണുന്നു.
