
കാസർകോട്: ജില്ലയില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത ജീവിത രീതികളില്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസ് അറിയിച്ചു.ഒറ്റ ദിവസം നൂറിലധികം രോഗികള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നരീതിയില്‍ രോഗവ്യാപനത്തിന്‍റെ തോത് ഉയര്‍ന്നു.
ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ഉണ്ടാകുന്ന വര്‍ദ്ധനവ് ഭീതിജനകമായ നിരക്കിലാണ്. ജില്ലയുടെ വടക്കന്‍ മേഖലകളില്‍ സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അഞ്ച് ക്ലസ്റ്റര്‍ ഏരിയകള്‍ ജില്ലയില്‍ കണ്ടെത്തുകയും ഊര്‍ജ്ജിതമായ പ്രതിരോധ നടപടികള്‍ നടത്തിവരികയുമാണ്. കാസര്‍കോട് മാര്‍ക്കറ്റ് ,ചെര്‍ക്കള ഫ്യൂണറല്‍, മംഗല്‍പാടി വാര്‍ഡ് മൂന്ന്,കുമ്പള മാര്‍ക്കറ്റ് ,ഹൊസങ്കടി ലാബ് എന്നിവയാണ് ജില്ലയ്ക്കകത്ത് രുപം കൊണ്ട ക്ലസ്റ്ററുകള്‍.

ഉറവിടമില്ലാത്ത ഇരുപതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വടക്കന്‍ മേഖലയിലെ പഞ്ചായത്തുകളില്‍ സമ്പര്‍ക്ക വ്യാപന കേസുകള്‍ വര്‍ദ്ധിച്ചു വരുന്നുവെന്നത് ജീവിത രീതികളില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തിയ വീഴ്ചയായി കാണേണ്ടി വരും .മൂന്നാം ഘട്ട രോഗവ്യാപനം തുടങ്ങി 35 ദിവസത്തോളം സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പ്രതിരോധം തീര്‍ത്ത ജില്ലയാണ് കാസര്‍കോട് .
ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ നടപടികളില്‍ സമൂഹം അറിഞ്ഞോ അറിയാതെയോ വരുത്തിയ വീഴച്ചകള്‍ തന്നെയാണ് ഈ വ്യാപനത്തിന് കാരണമായി മാറിയത് .പൊതു ചടങ്ങുകള്‍ ,വിവാഹങ്ങള്‍,മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ നിഷ്‌കര്‍ഷിച്ച ആളുകളുടെ എണ്ണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് ജില്ലയില്‍ സമ്പര്‍ക്ക കേസുകളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്.മരണ വീട്ടില്‍ ഒത്തുകൂടിയവര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായി എന്നത് ഇത് സൂചിപ്പിക്കുന്നു. മാര്‍ക്കറ്റുകള്‍ ,കടകള്‍ എന്നിവിടങ്ങളില്‍ പാലിക്കേണ്ട ശാരീരിക അകലം ,ശുചിത്വ മാനദണ്ഡങ്ങള്‍ എന്നിവ ആളുകള്‍ ഗൗനിക്കുന്നില്ലെന്നതാണ് കാസര്‍കോട് മാര്‍ക്കറ്റ്,കുമ്പള മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നത് .
അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ഇപ്പോഴും ആള്‍ക്കാര്‍ കര്‍ണ്ണാടകയിലേക്കും, തിരിച്ചും യാത്ര നടത്തുന്നു എന്നത് ജില്ലയുടെ ആരോഗ്യ സുസ്ഥിതിക്കുയര്‍ത്തുന്ന ഭീഷണി വലുതാണ്. ഇത്തരത്തില്‍ യാത്ര ചെയ്‌തെത്തിയവരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അവരില്‍ നിന്ന് കുടുംബങ്ങളിലേക്കും നാട്ടുകാരിലേക്കും രോഗപകര്‍ച്ച ഉണ്ടാവുകയും ചെയ്തു. ആരില്‍ നിന്നും രോഗപകര്‍ച്ചയുണ്ടാവാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്,രോഗവ്യാപനത്തോത് ഉയരുന്ന സാഹചര്യത്തില്‍ മരണനിരക്കും ഉയരാന്‍ സാദ്ധ്യത ഏറെയാണ .21 ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായി എന്നത് വലിയ ആശങ്കയുണര്‍ത്തുന്നു.
ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വിജയം നേടാന്‍ പറ്റുകയുള്ളൂ.ശാരീരിക അകലം പാലിക്കാനും ,ശുചിത്വ ശീലങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാക്കനും എല്ലാവരും തയ്യാറാവണം ,അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാനും കഴിയുന്നതും വീട്ടില്‍ തങ്ങാനും തയ്യാറാവണം .ആരാധനാലയങ്ങളിലെ ഒത്തുചേരലുകളിലും നല്ല ജാഗ്രതപുലര്‍ത്തണം. എല്ലാ പൊതു ചടങ്ങുകളും ഒഴിവാക്കാനും പരമാവധി ശ്രദ്ധിക്കണം.ജില്ലയുടെ ആരോഗ്യ സുസ്ഥിതിയെ തിരികെപ്പിടിക്കാന്‍ മുഴുവന്‍ ജനവിഭാങ്ങളും ആരോഗ്യ വകുപ്പുമായി സഹകരിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
