
കേരളത്തിൽ ഇന്ന് 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. 8 പേര്‍ ദുബായില്‍ നിന്ന് എത്തിയവരും, ഒരാള്‍ യു.കെയിയില്‍ നിന്നും 3 പേര്‍ കോണ്‍ടാക്റ്റ് രോഗികളുമാണ്.
ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത് . 72 4460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട് . ഇവരിൽ 460 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യദിവസമാണ് .ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടിൽ ഇതാദ്യമായാണെന്നിരിക്കെ അതിന്‍റെ ഗൗരവം ഉൾക്കൊണ്ട് പെരുമാറാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പുറത്തിറങ്ങുന്ന എല്ലാവരിൽ നിന്നും വിശദമായ സത്യവാങ്മൂലം പോലീസ് വാങ്ങും. ലോക്ക് ഡൗണിന്‍റെ ഗൗരവം ഉൾക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സത്യവാങ്മൂലത്തിൽ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പോലീസിന് ബോധ്യപ്പെട്ടാൽ കര്‍ശന നടപടിയാണ് കാത്തിരിക്കുന്നത്. പോലീസ് നടപടി ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസര്‍കോട് നിരീക്ഷണത്തിന് ഐ.ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ചുമതലപ്പെടുത്തി.
