
ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്കാണ് വന്‍ തിരിച്ചടിയേറ്റത്. 39 സീറ്റുകള്‍ കോണ്‍ഗ്രസും 26 സീറ്റുകള്‍ ബി.ജെ.പിയും നേടി. എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഹിമാചല്‍ ഇത്തവണ ബി.ജെ.പിയെ തുണയ്‍ക്കുമെന്നായിരുന്നു ഫലം.
എന്നാല്‍ ഭരണമാറ്റത്തിന്‍റെ പതിവ് തെറ്റാതെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ തുണച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടു. 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും ഹിമാചലില്‍ തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 45 സീറ്റുകളാണ് നേടിയിരുന്നത്.

വലിയ ജയം സ്വന്തമാക്കിയ ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ചത്തീസ്ഗഡിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേന്ദ്രത്തിന്‍റെ അഗ്‌നിവീർ പദ്ധതിയോടുള്ള വിധിയെഴുത്ത് എന്നാണ് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയുടെ പ്രതികരണം. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ സ്വാധീനിച്ചു എന്നും അദ്ദേഹം പ്രതികരിച്ചു.
