
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി എ.കെ. ആന്റണി ഡല്‍ഹിയിലേക്ക് തിരിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലന്ന് കമല്‍നാഥും അറിയിച്ചതോടെ ഇനി ആര് എന്ന ചോദ്യമാണ് ഹൈക്കമാന്റിന് മുന്നിലുള്ളത്.
മുകുള്‍ വാസ്നിക്ക്, ദിഗ് വിജയ് സിംഗ് എന്നീ പേരുകളാണ് നിലവില്‍ ഹൈക്കമാന്റ് പരിഗണിക്കുന്നതെന്നാണ് സൂചന. അശോക് ഗെലോട്ടിനെയാണ് നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ഇതുവരെ കാണാത്ത സംഭവവികാസങ്ങളാണ് രാജസ്ഥാനില്‍ അരങ്ങേറിയിരുന്നത്.

നിലവില്‍ ശശി തരൂരിൻ്റെ പേര് മാത്രമാണ് മത്സര രംഗത്തുയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തെ അധ്യക്ഷനാക്കാന്‍ ഹൈക്കമാന്റ് ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ മറ്റൊരു പേര് കണ്ടെത്താനുള്ള തീവ്ര ശ്രമമാണ് ഹൈക്കമാന്റ് നടത്തുന്നത്.
