
കോഴിക്കോട്: അതി ദാരുണ സംഭവത്തിനാണ് ഇന്ന് കോഴിക്കോട് സാക്ഷിയായത്. വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 4 പേര്‍ക്കും ജീവൻ നഷ്ടമായി. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍, വിനോദ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. ഇതിൽ മുന്നുപേർക്കാണ് ആദ്യം ജീവൻ നഷ്ടമായത്. പിന്നീട് വൈകിട്ട് 7 മണിയോടെ ചികിത്സയിലായിരുന്ന വിനോദും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. ഒരാൾ ചകിത്സയിലാണ്. പഴയ കെട്ടിടമാണ് അപകടത്തിന് ഇടയാക്കിയത്. കെട്ടിടം പഴകിയത് കാരണം പൊളിക്കാനായി മാറ്റിയതായിരുന്നു. എന്നാൽ ഇതുവരെ പൊളിച്ചു മാറ്റുകയോ പുതിയത് നിർമ്മിക്കുകയോ ചെയ്തില്ല എന്നാണ് നാട്ടുകാർ പറയുന്നത്. അപകടം നടന്ന കെട്ടിടത്തിൽ കടമുറികൾ ഗോഡൌണായി പ്രവര്‍ത്തിക്കുന്നുണ്ട്. ലോഡിങ് തൊഴിലാളികളും മറ്റുള്ളവരും സ്ഥിരം സന്ദർശകരാണ്. കൂടാതെ തൊഴിലാളികൾ വിശ്രമിക്കാനും ഈ ഇടം ഉപയോഗിക്കുന്നു. ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇന്നും അപകടത്തിൽ പെട്ടവർ. അപകട സമയം സ്ഥലത്ത് 7 പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. രണ്ടുപേർ അപകടം കൂടാതെ രക്ഷപെട്ടു. എന്നാൽ അവശേഷിച്ച അഞ്ചുപേർക്ക് മുകളിലേക്കാണ് സ്ലാബ് തകർന്നുവീണത്. സംഭവം കോഴിക്കോടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. വലിയ പ്രതിഷേധം തുടരുകയാണ്.
