
കുറ്റിക്കോൽ / കാസർകോട്: സഖാവ് ടി.സി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന കർഷകനും കമ്മ്യൂണിസ്റ്റുമായ പാലാർ ഗോപാലൻ അന്തരിച്ചു. തലയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പള്ളത്തുങ്കാൽ ടൗണിൽ വെച്ച് വലത് രാഷ്ട്രീയ പാർട്ടി ഗുണ്ടകളുടെ വധശ്രമത്തിൽ നിന്നും ഗുരുതരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ശരീരത്തിൽ തലങ്ങും വിലങ്ങും വെട്ടിയിട്ടിട്ടും മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും കാലം ജീവിച്ചതെന്ന് നാട്ടുകാർ ഓർക്കുന്നു. 1980കളിൽ ചുവന്ന ഷർട്ട് ധരിച്ച് ബന്തടുക്ക ഭാഗത്ത് ആർക്കും നടന്നുപോകാൻ അനുവദിക്കാത്തൊരു സാഹചര്യമുണ്ടായിരുന്നു. കോൺഗ്രസ്സ് ഗുണ്ടകളുടെ ഭീകരമായ അക്രമത്തെയും കള്ളക്കേസുകളെയും അതിജീവിച്ച് ബന്തടുക്കയുടെ മണ്ണിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതിന് ടി.സി ഗോപാലൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു.
ടി.സി ഗോപാലൻ്റെ ഭൗതീകശരീരം ഞായറാഴ്ച രാവിലെ 10 മണിക്ക് കുറ്റിക്കോൽ ഏ.കെ.ജി മന്ദിരത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. തുടർന്ന് 11 മണിയോടെ കുറ്റിക്കോലിലെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി പി.ഗോപിനാഥൻ അറിയിച്ചു. വേർപാടിൽ പാർട്ടി നേതാക്കളും പ്രവർത്തകരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.
ഒരു കാലത്ത് ഒട്ടേറെ മത്സരങ്ങളിൽ കളിക്കളത്തിലിറങ്ങിയ അറിയപ്പെടുന്ന ഫുട്ബോൾ താരമായിരുന്നു ടി.സി ഗോപാലൻ. പ്രേമലതയാണ് ഭാര്യ. മക്കളായ അനു പ്രേംജിയും, അജയ് പ്രേംജിയും നെരൂദ ഫുട്ബോൾ ടീമിൻ്റെ മികച്ച കളിക്കാരാണ്. അന്വനി പ്രേംജി മകളാണ്.
