
കോഴിക്കോട്: ജങ്ഷനുകളില്‍ വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോകാന്‍ വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട് വരുന്നു. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപാസും നിര്‍ദിഷ്ട പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയും കൂട്ടിമുട്ടുന്ന പന്തീരാങ്കാവിനടുത്ത് ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇൻ്റെര്‍ചേഞ്ച് പണിയുന്നത്. പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു.

ഒരു ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മറ്റു വാഹനങ്ങളെ മറികടക്കാതെ ഏതു ഭാഗത്തേക്കും പോവാന്‍ കഴിയുമെന്നതാണ് പ്രത്യേകത. മേല്‍പ്പാലങ്ങളിലൂടെ ആണ് വാഹനങ്ങള്‍ മറുപുറം കടക്കുക. ഇരിങ്ങല്ലൂരില്‍ നാല് ചെറിയ മേല്‍പ്പാലങ്ങളും ഒരു വലിയ മേല്‍പ്പാലവും വരും. കോഴിക്കോട് ബൈപാസിലാണ് വലിയ മേല്‍പ്പാലമുണ്ടാവുക.
ബൈപാസില്‍ ഇരിങ്ങല്ലൂരിനും അഴിഞ്ഞിലത്തിനും ഇടയിലാണ് പുതിയ പാലക്കാട്- കോഴിക്കോട് ദേശീയപാത ചെന്നുമുട്ടുക. ഇതിൻ്റെ സര്‍വേ നടപടി പൂര്‍ത്തിയായതോടെ സ്ഥലമെടുപ്പ് നടപടികളിലേക്ക് കടന്നു. ഇതിന് മുമ്പുതന്നെ ട്രമ്പറ്റ് കവലയുടെ ഭാഗമായുള്ള ടെന്‍ഡര്‍ നടപടി തുടങ്ങി.
