സിദ്ധിഖിന് അന്ത്യാഞ്ജലി; വിയോഗം മലയാള ചലച്ചിത്ര മേഖലക്ക് നികത്താവാത്ത വിടവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • Post category:Kerala / news / obitury
  • Reading time:2 mins read
You are currently viewing സിദ്ധിഖിന് അന്ത്യാഞ്ജലി; വിയോഗം മലയാള ചലച്ചിത്ര മേഖലക്ക് നികത്താവാത്ത വിടവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ധിഖിന്‍റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ധിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നതായി മുഖ്യമന്ത്രി അനുസ്മരിച്ചു.

മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ധിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.

റാംജി റാവു സ്‌പീക്കിങ്ങ്, ഇൻ ഹരിഹർ ന​ഗർ, ​ഗോഡ് ഫാദർ തുടങ്ങിയ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രം​ഗത്തിന് സംഭാവന നൽകാൻ സിദ്ധിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ധിഖിൻ്റെ വിയോ​ഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആവുകയും രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ആയിരുന്നു. സംവിധായകന്‍ ലാല്‍, ബി.ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സിദ്ധിഖിന്‍റെ വിയോഗം ഔദ്യോഗികമായി പങ്കുവെച്ചത്.

സിനിമയിലേക്ക് വഴിതുറന്നത്

കലാഭവനിൽ തബല വിദ്വാനായ എം.എ പോളിൻ്റെ മകൻ മൈക്കിൾ അഥവാ ലാൽ കൂട്ടുകാരൻ സിദ്ധിഖും ചേർന്ന് മിമിക്രിയുമായി നടക്കുന്ന കാലം. മിമിക്രിയുടെ പശ്ചാത്തലത്തിൽ ആബേലച്ചൻ കലാഭവനിൽ വലിയ പരിപാടികൾ ആസൂത്രണം ചെയ്യുന്നു എന്നും, ഒന്ന് പോയി കാണണമെന്നും ലാൽ സിദ്ധിഖിനോട്. ലാലിൻ്റെ പിതാവിൻ്റെ പരിചയത്തിലാണ് അങ്ങനെയൊരു കൂടിക്കാഴ്‌ച ഒരുങ്ങിയത്. കലാഭവൻ എന്ന് കേട്ടതും സിദ്ധിഖിന് ഉള്ളിൽ കിടുകിടുപ്പ്. അത്രയും വലിയ പേര് തന്നെയായിരുന്നു കാരണം.

നേരിൽക്കാണാൻ ലാൽ വഴിയൊരുക്കി. ദിവസവും കുറിച്ച് വാങ്ങി. അപ്പോഴും ഉൾവലിഞ്ഞ സിദ്ധിഖ്, ലാലിനോട് തനിയെ പോകാൻ ഉപദേശിച്ചു. പക്ഷേ ലാൽ പിൻവാങ്ങിയില്ല. സിദ്ധിഖ് കൂടെയുണ്ടെങ്കിൽ മാത്രം പോകും, ഇല്ലെങ്കിൽ ഇല്ല. ഒടുവിൽ ഉള്ളിലെ അങ്കലാപ്പ് മാറ്റിവച്ച് ലാലിന് കൂട്ടുപോകാനുള്ള തീരുമാനം ലാലിന്റെയും സിദ്ധിഖിൻ്റെയും തലവര തിരുത്തിക്കുറിക്കുന്നതായി.

മിമിക്‌സ് പരേഡ് എന്ന ആശയം സിദ്ധിഖിൻ്റെ ആയിരുന്നു. ഫൈൻ ആർട്‌സ് ഹാളിലെ ആദ്യ ഷോ കണ്ട് ബുക്കിംഗ് നൽകിയത് സംവിധായകൻ രാജീവ് കുമാറും. അങ്ങനെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് രണ്ടാമത് വേദിയായി.

കലാഭവനിൽ പ്രധാനമായി എഴുത്തുകാരായിരുന്നു ലാലും സിദ്ധിഖും. പിൽക്കാലത്ത് തുളസീദാസിൻ്റെ സംവിധാനത്തിൽ ‘മിമിക്‌സ് പരേഡ്’ എന്ന ചിത്രം ഇറങ്ങിയതും കലാഭവനും മിമിക്‌സ് പരേഡും കേന്ദ്രീകരിച്ചായിരുന്നു. കലയെ സ്നേഹിച്ച ആബേലച്ചൻ്റെ വേഷം ചെയ്‌തത് ഇന്നസെന്റും. തന്നെ അവതരിപ്പിച്ച ഇന്നസെന്റിൻ്റെ പ്രകടനം ആബേലച്ചന് ബോധിക്കുകയും ചെയ്‌തു. ഇതിൻ്റെ രണ്ടാം ഭാഗമെന്നോണം ‘മിമിക്‌സ് ആക്ഷൻ 500’ എന്ന ചിത്രവുമിറങ്ങി.

0Shares