
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പ്രധാന വിഷയങ്ങളിലും സുപ്രീം കോടതി വാദം കേള്‍ക്കണമെന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ജോഷിമഠ് ഭൗമ പ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ബുധനാഴ്‌ച കേള്‍ക്കണമെന്ന ആവശ്യം നിരാകരിച്ച് കൊണ്ടാണ് ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണം. ജനുവരി 16ന് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
സുപ്രധാന വിഷയങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങൾ രാജ്യത്തുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ആ സംവിധാനങ്ങൾ താഴെത്തട്ടിലാണ് പ്രവർത്തിക്കുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജോഷിമഠിലെ ഭൗമ പ്രതിഭാസത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കരാചാര്യ മഠത്തിലെ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഭൗമ പ്രതിഭാസം നേരിടാൻ എന്ത് ചെയ്യണമെന്ന് സർക്കാരിന് അറിയില്ലെന്നും കോടതി അടിയന്തരമായി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഭയം കൊണ്ട് ആളുകൾ താമസസ്ഥലങ്ങൾ ഉപേക്ഷിച്ച് പൊതുസ്ഥലങ്ങളിൽ കഴിയുകയാണെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇവരെ ഉടൻ പുനരധിവസിപ്പിക്കണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.
