
പി.എസ്.സിയുടെ റാങ്ക് പട്ടികയിലുള്ളവർ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിനെതിരെയുളള ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന് സമരങ്ങളോട് അലർജിയും പുച്ഛവുമാണെന്നും ഭരണം തലയ്ക്ക് പിടിച്ചതു കൊണ്ടാണിതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിഷേധക്കാരെ സമരജീവികളെന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മിൽ എന്താണ് വ്യത്യാസമെന്നും ചെന്നിത്തല ചോദിച്ചു. യു.ഡി.എഫ് ചെറുപ്പക്കാരെ ഇളക്കിവിടുന്നതാണെന്ന് പറയുന്നത് ജൽപനമാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റേത് ന്യായമായ സമരമായതിനാൽ യു.ഡി.എഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഐശ്വര്യ കേരള യാത്രക്കായി പാലക്കാടെത്തിയ അദ്ദേഹം വാളയാറിലെ സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന മണ്ണെണ്ണ ഒഴിച്ചുള്ള ആത്മഹത്യാ ശ്രമത്തെ പ്രതിപക്ഷം മനപൂർവം കുത്തിപ്പൊക്കി ഇളക്കി വിടുന്ന സമരമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് വിമർശിച്ചത്. ചില ഉദ്യോഗാർത്ഥികൾ പ്രതിപക്ഷത്തിന്‍റെ കരുക്കളായി മാറുന്നു. യു.ഡി.എഫ് പ്രേരണയിലാണ് സമരം നടക്കുന്നത്. ഉദ്യോഗാർത്ഥികളെ ഇളക്കിവിടുകയാണ്. പല സംഘടനകൾക്കും രാഷ്ട്രീയലക്ഷ്യം ആണ്. വിജ്ഞാപനം ചെയ്ത പോസ്റ്റുകളിലേ നിയമനം നൽകാനാവൂ. എൽ.ഡി.എഫ് സർക്കാരാണ് ഏറ്റവുമധികം നിയമനങ്ങൾ നടത്തിയതെന്നും ധനമന്ത്രി പറഞ്ഞു.
