
രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി. ഇന്ത്യയുടെ സവിശേഷവും സമ്പന്നവുമായ ഭാഷാ വൈവിധ്യത്തിൽ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന ആർ.എസ്.എസ് വീക്ഷണം അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷയെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയെന്നും യെച്ചൂരി ട്വീറ്റ് ചെയ്‌തു.

ഹിന്ദിഭാഷ കേന്ദ്ര സർവീസിൽ നിർബന്ധമാക്കുന്നത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു . ഒരു ഭാഷ , ഒരു മതം, ഒരു സംസ്കാരം എന്ന ആര്‍.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. 22 ഔദ്യോഗിക ഭാഷകളുണ്ടായിട്ടും ഹിന്ദി അടിച്ചേൽപ്പിക്കാൻ നീക്കം നടത്തുന്നു. വൈവിധ്യങ്ങൾക്ക് മുകളിൽ ഏകത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കം മതരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണെന്നും രാജേഷ് കുറ്റപ്പെടുത്തി.
