
പൗരത്വ ഭേദഗതി നിയമത്തിൽ (സി.എ.എ) രാജ്യത്തെ നിലവിലെ 18 കോടി മുസ്ലീങ്ങൾക്കും ആശങ്ക വേണ്ടെന്ന് കേന്ദ്രം. സി.എ.എയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.
ഇത് സംബന്ധിച്ച് മുസ്ലീം സമുദായങ്ങൾക്കിടയിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ഒരു ഇന്ത്യക്കാരൻ്റെയും പൗരത്വം ഈ നിയമം എടുത്തു കളയുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, മുസ്ലീം കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനായി ഇന്ത്യ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല എന്നും മന്ത്രാലയം അറിയിച്ചു.
“ഇന്ത്യയിലെ മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ടതില്ല, കാരണം അവരുടെ പൗരത്വത്തെ ബാധിക്കാൻ സി.എ.എയിൽ ഒരു നിബന്ധനയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ 18 കോടി ഇന്ത്യൻ മുസ്ലീങ്ങൾ, ഹിന്ദുക്കളെപ്പോലെ തുല്യാവകാശം ഉള്ളവരാണ്. ഈ നിയമത്തിന് ശേഷം ഒരു ഇന്ത്യൻ പൗരനോടും തൻ്റെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടില്ല” എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ സി.എ.എ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന മുസ്ലീങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം ആളുകളുടെ ആശങ്ക അംഗീകരിക്കാൻ ആവാത്തതാണെന്നും കേന്ദ്രം അറിയിച്ചു.

1955ലെ പൗരത്വ നിയമത്തിലേതു പോലെ, നിയമ സാധുതയുള്ള രേഖകള്‍ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികളെയാണ് സി.എ.എ പ്രകാരം അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നതെന്നും കേന്ദ്രം ഊന്നിപറഞ്ഞു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും മൂലം ലോകമെമ്പാടുമുള്ള ഇസ്‌ലാം മതത്തിൻ്റെ പ്രതിച്ഛായ കളങ്കപ്പെട്ടു.
സമാധാനത്തിൻ്റെ മതമായ ഇസ്‍ലാം ഒരിക്കലും മതപരമായ കാരണങ്ങളാൽ അക്രമങ്ങളെയോ വിദ്വേഷത്തെയോ പീഡനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ നിയമം പീഡനത്തിൻ്റെ പേരിൽ ഇസ്‌ലാമിൻ്റെ പ്രതിച്ഛായ മോശമാകാതെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.
ഇന്ത്യൻ പൗരത്വ നിയമത്തിലെ സെക്ഷൻ 6 പ്രകാരം ലോകത്തിൻ്റെ ഏതു ഭാഗത്തുള്ള മുസ്ലിങ്ങൾക്കും ഇന്ത്യൻ പൗരത്വം തേടുന്നതിന് തടസ്സവുമില്ല. 2016ല്‍ ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവർക്ക് ഇന്ത്യയില്‍ തുടരുന്നതിന് ദീർഘകാല വിസകള്‍ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇവിടെ പൗരത്വ നിയമങ്ങളൊന്നും സി.എ.എ റദ്ദാക്കുന്നില്ല.
വിദേശ രാജ്യത്ത് നിന്നുള്ള മുസ്ലീം കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള ഏതൊരു വ്യക്തിക്കും നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. കൂടാതെ ഈ മൂന്ന് ഇസ്‌ലാമിക രാജ്യങ്ങളിൽ സ്വന്തം ശൈലിയിലുള്ള ആചാരങ്ങള്‍ പാലിക്കുന്നതിൻ്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലീം വിഭാഗത്തിൽ പെട്ടവർക്കും ഇപ്പോഴത്തെ നിയമങ്ങൾക്ക് അനുസരിച്ച് പൗരത്വത്തിനായി അപേക്ഷിക്കാൻ തടസ്സമില്ല.
