
കാസർകോട്: ഇതര രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും പുതിയ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ബി. എഫ് 7ന് വ്യാപന ശേഷി കൂടുതലായതിനാലും ജില്ലയില്‍ രോഗ വ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു. ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികളിലും അവധിക്കാല ആഘോഷങ്ങളിലും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന സാധ്യത ഉള്ളതിനാല്‍ എല്ലാവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.
കോവിഡ് പുതിയ വകഭേദങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ-ജനറല്‍ ആശുപത്രികളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളില്‍ ആന്റിജന്‍ പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിൻ്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറണമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ആര്‍.ആര്‍.ടി യോഗം ചേരുകയും ആശുപത്രികളിലെ കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളുടെ അവലോകനവും നടത്തി. ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
