
മെഴ്‌സിഡസ് ബെൻസ് ജി.എൽ.സി- എസ്.യു.വിയിൽ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയുണ്ടായ ദാരുണമായ റോഡപകടത്തിലാണ് ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കൊല്ലപ്പെട്ടത്. ഇപ്പോള്‍ അപകടത്തിന് പിന്നിലെ കാരണങ്ങൾ അക്കമിട്ടു നിരത്തുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. പുറകിലുണ്ടായിരുന്ന മിസ്ത്രി ഉൾപ്പെടെയുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ ആകെയുള്ള ഏഴ് എയർ ബാഗുകളിൽ രണ്ടെണ്ണം അപകട സമയത്ത് പ്രവർത്തിച്ചിരുന്നില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കാറിൻ്റെ അമിത വേഗത, തെറ്റായ ഓവർടേക്കിംഗ്, അഹമ്മദാബാദ്- മുംബൈ ഹൈവേയിലെ റോഡടയാളങ്ങളുടെ കുറവ് എന്നിവയെല്ലാം അപകടത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറിന് ക്ഷീണം തോന്നിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന വാദങ്ങളെയും അന്വേഷണ റിപ്പോർട്ട് തള്ളുന്നു.

“അമിതവേഗം, ഇടതുവശത്തു കൂടിയുള്ള ഓവർ ടേക്കിങ്, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഏഴ് എയർബാഗുകളിൽ രണ്ടെണ്ണം വിന്യസിക്കാത്തത് എന്നിവയെല്ലാമാണ് അപകടത്തിന് കാരണമായത്”- ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരുന്നു. അപകട സമയത്തെ ആഘാതത്തിൻ്റെ വേഗത മണിക്കൂറിൽ 89 കിലോമീറ്ററായിരുന്നു, അതേസമയം ഹൈവേയുടെ ഈ ഭാഗത്ത് വേഗത പരിധി 40 കിലോമീറ്റർ മാത്രമായിരുന്നു. അപകടം നടന്ന സ്ഥലത്തെ റോഡ് റീ- അലൈൻമെന്റ് ചെയ്യാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സിവിൽ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇവ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും നിർദേശങ്ങളുണ്ട്.
“ പ്രതിദിനം 1.6 ലക്ഷം പാസഞ്ചർ കാർ യൂണിറ്റുകൾ (പി.സി.യു) റോഡിലൂടെ പോകുന്നു. അതിനാൽ വീതി കൂട്ടാനുള്ള സാധ്യത കുറവാണ്, വലിയ മാറ്റങ്ങൾ നടത്താൻ പരിമിതികളുണ്ട്. വാഹനത്തിരക്ക് കൂടുതലായതിനാൽ ഒറ്റവരി അടച്ചാലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കും ഉണ്ടാകും. ഈ പാതയിലെ ഗതാഗത വളർച്ച കണക്കിലെടുത്ത്, ഡൽഹി- മുംബൈ എക്‌സ്പ്രസ് വേയുടെ ഭാഗമായി ഞങ്ങൾ വഡോദരയ്ക്കും മുംബൈയ്ക്കും ഇടയിൽ ഗ്രീൻഫീൽഡ് സ്ട്രെച്ച് നിർമ്മിക്കുകയാണ്. അത് പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ, ഈ ഭാഗത്ത് ട്രാഫിക് കുറയും.”- കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗിരിധർ അരമന പറഞ്ഞു.

“അന്വേഷണത്തിൽ, അമിത വേഗതയാണ് അപകടത്തിൻ്റെ പ്രധാന കാരണമെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഈ ഭാഗത്ത് സംസ്ഥാനം ഹൈവേ പട്രോളിംഗ് പാർട്ടികളെ വിന്യസിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുമായി അടുത്തിടെ നടത്തിയ യോഗത്തിൽ, ഹൈവേ പട്രോളിംഗും എൻഫോഴ്‌സ്‌മെന്റും ശക്തിപ്പെടുത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്” -അദ്ദേഹം പറഞ്ഞു.
എയർബാഗുകളെ സംബന്ധിച്ചിടത്തോളം, ഡ്രൈവറുടെ വശത്ത് മുൻഭാഗം, കാൽമുട്ട്, കർട്ടൻ എയർബാഗുകൾ പ്രവർത്തനക്ഷമം ആയെങ്കിലും ഇടതുവശത്തുള്ള മുൻ കർട്ടനും പിൻ കർട്ടൻ യൂണിറ്റിലും അവ പ്രവർത്തനക്ഷമം ആയില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
