
കല്‍പറ്റ / വയനാട്: പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബികോം മൂന്നാം വർഷ വിദ്യാർഥി കാസർകോട്, വെള്ളരിക്കുണ്ട്, പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ് (20), ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ പാലത്തുംകടവ്, കച്ചേരിക്കടവ്, ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർഥി ഇരിട്ടി, അങ്ങാടിക്കടവ്, കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20) എന്നിവരാണ് മരിച്ചത്. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഞായറാഴ്‌ച വൈകിട്ട് ആറ് മണിയോടെ പുഴമുടി ജംഗ്ഷന് സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതി തൂണിന് ഇടിച്ച കാർ റോഡിൻ്റെ മതിൽക്കെട്ടിന് രണ്ട് മീറ്ററോളം താഴേക്ക് തലകീഴായി പതിക്കുകയായിരുന്നു.
അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
