
പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടു പോയതിന് അറസ്റ്റിലായ ബസ് ഡ്രൈവര്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമെന്ന് പൊലീസ്. ആങ്ങമൂഴി- പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അരിക്കക്കാവ് സ്വദേശി ഷിബിന്‍ (38) ആണ് മൂഴിയാര്‍ പൊലീസിൻ്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി സംസ്ഥാനം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്‌ച വെളുപ്പിനാണ് സംഭവം. ആങ്ങമൂഴിയില്‍ നിന്നും പത്തനംതിട്ടയ്ക്ക് സര്‍വീസ് നടത്തുന്ന ബസിലാണ് പെണ്‍കുട്ടിയെ കടത്തി കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

രാവിലെ ആറിന് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ വിളിച്ച് ബസ് ഡ്രൈവര്‍ക്കൊപ്പം പോകുകയാണെന്ന് പറഞ്ഞിരുന്നതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി സീതത്തോട് കൊച്ചുകോയിക്കലാണ് ഷിബിൻ്റെ താമസം.
ഷിബിന്‍ ഓടിച്ചിരുന്ന ബസ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടിയുമായി കടന്നു കളയുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് കോട്ടയത്തു നിന്നാണ് മൂഴിയാര്‍ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഗോപകുമാര്‍, എസ്.ഐ വി.എസ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും കണ്ടെത്തിയത്.
