
മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറില്‍ ശിവസേന നേതാവിന് നേരെ വെടിയുതിർത്ത് ബി.ജെ.പി എം.എല്‍.എ. വെള്ളിയാഴ്‌ച രാത്രിയാണ് ബി.ജെ.പി എം.എല്‍.എ ഗണപത് ഗെയ്‌ക്‌വാദ് ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനെ വെടിവെച്ചത്.
സംഭവത്തിൽ ബി.ജെ.പി നിയമസഭാംഗം ഗണപത് ഗെയ്‌ക്‌വാദിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ഭൂമിയുടെ പേരിലുള്ള തർക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അനുയായിയാണ് വെടിയേറ്റ മഹേഷ്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പോലീസ് സ്‌റ്റേഷനിൽ എത്തിയത്. ചർച്ചയ്ക്കിടെ എം.എൽ.എ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡി.സി.പി) സുധാകർ പതാരെ പറഞ്ഞു.
പരുക്കേറ്റ സേനാ നേതാവിനേയും മറ്റൊരു അനുയായിയേയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേഷിൻ്റെ ശരീരത്തിൽ നിന്ന് വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
